അടിവസ്ത്രം ധരിച്ച് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി, അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു, മടങ്ങിയെത്തിയ കളളൻ പിടിയിൽ
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ തിരികെ എടുക്കാൻ എത്തിയ കള്ളൻ പൊലീസിന്റെ വലയിലായി. പിടിച്ചുപറിയും മോഷണ കേസുകളും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുര്യൻമല സ്വദേശി നൈസാബിനെ (28) മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നത്തെ ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണ ശ്രമം. രണ്ടാം നിലയിലെ മദ്യശാലയിലേക്ക് കയറുന്നതിനായി പ്രതി ഇരുമ്പ് ഗോവണിയിൽ ജീൻസ് അഴിച്ചുവെച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് മുകളിലേക്ക് കയറിയത്. ജീൻസിനൊപ്പം മൊബൈൽ ഫോണും അവിടെത്തന്നെ വെച്ചിരുന്നു.താഴ് ആയുധം ഉപയോഗിച്ച് മുറിക്കാനും പൊളിക്കാനും ശ്രമിച്ചെങ്കിലും മോഷണം നടത്താൻ സാധിച്ചില്ല. ബുധനാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴ് പൊളിക്കാൻ ശ്രമിച്ചതും ഗോവണിയിൽ വസ്ത്രവും മൊബൈൽ ഫോണും കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് വസ്ത്രവും ഫോണും കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. ഉച്ചയോടെ ഫോൺ എടുക്കാൻ പ്രതി തിരിച്ചെത്തിയപ്പോൾ കൈയോടെ പിടികൂടുകയായിരുന്നു. അതിക്രമിച്ച് കടന്നതിനും മോഷണശ്രമത്തിനും നൈസാബിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു