വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ്: രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്‌ഡ്
ദില്ലി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, കൊൽക്കത്ത, ദില്ലി എന്നിവിടങ്ങളിലെ 14 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. എൻഫോഴ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ ലഖ്‌നൗ സോണൽ ഓഫീസിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.അനധികൃതമായി നിർമ്മിച്ച പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വ്യാജ ടോൾ രസീതുകൾ സൃഷ്ടിച്ചാണ് പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്. ടോൾ പ്ലാസകൾ വഴി ശേഖരിക്കുന്ന പണം ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിംഗ് സംവിധാനത്തിൽ രേഖപ്പെടുത്താതെ, സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി വകമാറ്റിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എൻഎച്ച്എഐ രേഖകളും ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഈ വ്യാജ സോഫ്റ്റ്‌വെയർ ഉപയോഗം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെക്കുറിച്ചും ടോൾ കരാറുകാർക്ക് ഇതിലുള്ള പങ്കിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു