ഒമാനുമായി ചേർന്ന് ഇറാന്റെ നീക്കം; ഹോർമൂസിൽ പുതിയ പാത തുറക്കുമെന്ന് പ്രഖ്യാപനം
ടെഹ്റാൻ:ഹോർമൂസിൽ ഒമാനുമായി ചേർന്നുള്ള പാത ഉടനെ പ്രഖ്യാപിക്കുമെന്ന് വീണ്ടും ഇറാൻ. ഹോർമൂസിലെ മറ്റിടങ്ങൾ നിരോധിത മേഖലയായും പ്രഖ്യാപിക്കും. അമേരിക്കൻ നാവിക ഉപരോധത്തിനിടെ, ഹോർമൂസിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനാണ് ഇറാന്റെ നീക്കം. ഇറാനിൽ ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു.അമേരിക്കയുടെ നിലപാടിന് കാക്കാതെ ഹോർമൂസ് ഭാഗികമായി തുറക്കാൻ പോവുകയാണ് ഇറാൻ. ഒമാനുമായി ചേർന്നുള്ള കരാർ പ്രകാരമുള്ള പാത ഉടനെ തുറക്കുമെന്ന് ഇറാന്റെ പരമാധികാര ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് പ്രഖ്യാപിച്ചത്. ഹോർമൂസ് തുറക്കുന്നു എന്നതിനേക്കാൾ, ഹോർമൂസിന് പുറത്തെ സമുദ്ര മേഖലയിലും തങ്ങളുടെ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണിത്. ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ഹോർമൂസ് പൂർണമായി തുറക്കൂ. അതുവരെ മറ്റു മേഖലകളെ പ്രവേശനം വിലക്കിയ നിരോധിത മേഖലകളാക്കി പ്രഖ്യാപിക്കും. ഈ മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകൾക്ക് വിലക്കേർപ്പെടുത്തും.കഴിഞ്ഞ ദിവസം കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആദ്യമായി അമേരിക്കൻ പടക്കപ്പലിന് നേരെ പുതിയ കപ്പൽവേധ മിസൈൽ പരീക്ഷിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാനിലെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ അമേരിക്ക ആയുധങ്ങൾ നൽകിയ ഭീകരസംഘത്തെ പിടികൂടിയതായി ഇറാൻ അറിയിച്ചു. സാമ്പത്തിക യുദ്ധത്തെ തുടർന്നുള്ള വിലക്കയറ്റ വാർത്തകൾക്കിടെ, നിശ്ചിത പരിധിക്ക് മുകളിലുള്ള ഇന്ധനം ഉപയോഗിക്കുന്നവർക്കുള്ള ഇന്ധന വില കൂട്ടി. 110 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർ ഉയർന്ന വില നൽകണം
