
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകർത്താക്കളും പങ്കെടുക്കുന്ന 30ാമത് സതേൺ സോണൽ കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് യോഗം. അതേസമയം ഔദ്യോഗിക പരിപാടികൾക്കൊപ്പം പാർട്ടി പരിപാടികളും അമിത്ഷായുടെ സന്ദർശന പട്ടികയിലുണ്ട്. ( southern zonal council )
കോവളം ഹോട്ടൽ റാവിസിൽ വച്ചാണ് സതേൺ സോണൽ കൗൺസിൽ യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഭരണാധികാരികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. രാവിലെ 11മണിക്ക് സതേൺ സോണൽ കൗൺസിൽ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും.
അതേസമയം ഔദ്യോഗിക പരിപാടികൾക്കൊപ്പം പാർട്ടി പരിപാടികളും അമിത്ഷായുടെ സന്ദർശന പട്ടികയിലുണ്ട്. മൂന്നുമണിക്ക് കഴക്കൂട്ടം അൽസാജ് കൺവെൻഷണൽ സെന്ററിൽ നടക്കുന്ന പട്ടികജാതിസംഗമമാണ് പ്രധാനം. ബിജെപി സംസ്ഥാന നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചയുണ്ടാകും. രാത്രി എട്ടരയോടെ അമിത്ഷാ തിരിച്ചുപോകും.