യുവാവ് ട്രെയിനിന് മുമ്പില്‍ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് മരിച്ചു

യുവാവ് ട്രെയിനിന് മുമ്പില്‍ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് മരിച്ചു


പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുമ്പില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവതിയുടെ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട സത്യ എന്ന ഇരുപതുകാരിയുടെ പിതാവ് മാണിക്കനാണ് മരണപ്പെട്ടത്.

വ്യാഴാഴ്ചയാണ് ജെയിന്‍ കോളേജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സത്യയെ ആദംബാക്കം സ്വദേശി സതീഷാണ് കൊലപ്പെടുത്തിയത്.മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദമ്പാക്കം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ഓടി രക്ഷപ്പെട്ട സതീഷിനെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച ചൈന്നെ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് കൊലപാതകം നടന്നത്.

സെന്റ് തോമസ് മൗണ്ട് റെയിലേ സ്റ്റേഷനില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവേ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ വന്ന ട്രെയിനിന് മുമ്പിലേക്ക് തള്ളിയിടുകയായിരുന്നു. സതീഷ് സത്യയെ നിരന്തരം ശല്യം ചെയ്തിരുന്നു. സത്യയുടെ മാതാപിതാക്കള്‍ സതീഷിനെതിരെ പരാതി നല്‍കിയിരുന്നു.