
ഭർത്താവ് ഷാലുവും അമ്മയും ചേർന്നാണ് യുവതിയെ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്ന പൂജയ്ക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോവുകയും ജബ്ബാറിന്റെ അരികിലെത്തിച്ചു നഗ്നപൂജയ്ക്ക് നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം.
അവിടെ മറ്റ് യുവതികളെയും നഗ്ന പൂജ നടത്തിയിരുന്നത് കാണാനിടയായെന്ന് യുവതി പറയുന്നു. അബ്ദുൾ ജബ്ബാറിനെതിരെ പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് മടിച്ചതായും യുവതി ആരോപിക്കുന്നു. ഇലന്തൂർ നരബലിയെ തുടർന്നാണ് യുവതി ചടയമംഗലം പോലീസിൽ പരാതി നൽകുകയും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ആറ്റിങ്ങൽ പോലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.
ഷാലുവിനെ വിവാഹം കഴിച്ചതുമുതൽ തന്‍റെ ദുരിതം തുടങ്ങിയതാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് എത്തിയതുമുതൽ അബ്ദുൽ ജബ്ബാർ എന്ന് പറയുന്ന ആൾ ഭർതൃവീട്ടിൽ ഉണ്ടായിരുന്നു. ഇയാൾ നിരന്തരം പീഡിപ്പിച്ചു. ഇയാൾക്ക് വേണ്ടി സംസാരിക്കുന്നത് ഭർത്താവ് ഷാലുവും അയാളുടെ അമ്മ ലൈഷയും സഹോദരി ശ്രുതിയും ചേർന്നായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
ഭർത്താവിന്‍റെ സഹോദരി ശ്രുതിയാണ് തന്നെ മറ്റുള്ളവർക്ക് കാഴ്ചവെക്കാൻ നിർബന്ധിച്ചിരുന്നതെന്നും യുവതി പറഞ്ഞു. ഇവർക്കൊപ്പം നിലമേൽ സ്വദേശിയായ സിദ്ദിഖ് എന്നയാളും ഉണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു. സിദ്ദിഖ് എന്നയാൾ തന്‍റെ വസ്ത്രം വലിച്ചുകീറിയപ്പോൾ അതൊന്നും സാരമില്ലെന്നും മന്ത്രിവാദത്തിന്‍റെ ഭാഗമാണെന്നും ഭർത്താവ് തന്നോട് പറഞ്ഞു.
ഹണിമൂൺ ട്രിപ്പ് ബാംഗ്ലൂരിലേക്കാണെന്നും പറഞ്ഞ് തമിഴ്നാട്ടിലെ നാഗൂരിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ക്രൂരമായി പീഡിപ്പിച്ചു. നഗ്നയായി അവരുടെ മുന്നിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതായതോടെ ഭർത്താവ് തന്നെ ആറു തവണ അടിച്ചു. മൂക്കിൽ നിന്ന് രക്തം വന്നു. തനിക്ക് മുമ്പ് മറ്റൊരു പെൺകുട്ടിയെ യോനി പൂജ നടത്തുന്നത് കണ്ടതായും യുവതി പറഞ്ഞു.
ഈ സംഭവങ്ങൾക്കുശേഷം ഭർത്താവിന്‍റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഈ സംഭവങ്ങളിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഭർത്താവിന്‍റെ വീട്ടുകാർ വീട്ടിൽ കയറി സഹോദരനെയും അച്ഛനെയും മർദ്ദിച്ചതായും യുവതി പറഞ്ഞു. ചടയമംഗലം പൊലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.