ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു

ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു



കോഴിക്കോട്: ലോകകകപ്പ് മത്സരം ടി വിയിൽ കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു. മിനിയാന്ന് അര്‍ദ്ധ രാത്രിയില്‍ നടന്ന അര്‍ജന്‍റീന - ഓസ്‌ട്രേലിയ മത്സരം ടി വിയില്‍ കാണാനായി പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. . മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. മലപ്പുറം പെരുവള്ളൂരിലെ നജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. കോഴിക്കോട് മാവൂർ സ്വദേശി കണ്ണംപിലാക്കൽ പറമ്പിൽ ഹംസക്കോയയുടെയും നഫീസയുടെയും മകനാണ്. രാത്രിയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനായി പുറത്ത് പോകുന്നതിനിടെ കിണറ്റിൽ വീണതാകാമെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. പരിചയമില്ലാത്ത സ്ഥലമായതിനാൽ നായ്ക്കളെ കണ്ടപ്പോൾ മാറി നിൽക്കവേ ആൾമറയില്ലാത്ത കിണറിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം.

പുലർച്ചെ ഒന്നരയോടെയാണ് ഹോസ്റ്റലിന് സമീപത്തെ കിണറ്റിൽ നാദിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചിരുന്നു. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് നജാദ് വീണത്. മീഞ്ചന്തയിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ടി ഡി ആർ എഫ് വൊളന്‍റിയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തേഞ്ഞിപ്പാലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.