കടുവാഭീതി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തും - ഡി എഫ് ഒ

കടുവാഭീതി 
മേഖലയിൽ വ്യാപക തിരച്ചിൽ നടത്തും - ഡി എഫ് ഒ 




ഇരിട്ടി: കടുവാഭീതിയിലായ വിളമനയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ബുധനാഴ്ച രാവിലെ മുതൽ വനംവകുപ്പ്‌ അധികൃതരുടെ  നേതൃത്വത്തിൽ മേഖലയിൽ വ്യാപക തെരെച്ചിൽ നടത്തുമെന്ന്‌ സ്ഥലത്തെത്തിയ കണ്ണൂർ ഡിഎഫ്‌ ഒ പി. കാർത്തിക്ക്‌ ജനങ്ങൾക്ക്‌ ഉറപ്പ്‌ നൽകി. കഴിഞ്ഞ ദിവസം കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടെതെന്ന്‌ വനംവകുപ്പ്‌ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടന്ന്  നാട്ടുകാർ ഭീതിയിലാവുകയും ഡി എഫ് ഒ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തതും വിമര്ശനത്തിനിടയാക്കിയിരുന്നു. ഇതിനെത്തിയടർന്നാണ് ഡി എഫ് ഒ അടക്കമുള്ളവർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിളമനയിൽ എത്തിയതും പഞ്ചായത്ത് അധികൃതരുമായും ജനങ്ങളുമായും ചർച്ച നടത്തിയതും. 
വനംവകുപ്പ്‌ ജനങ്ങൾക്ക് നൽകിയ ഉറപ്പുകളും വാഗ്‌ദാനങ്ങളും നടപ്പാക്കിയില്ലെന്ന്‌ വിളമന സെന്റ്‌ ജൂഡ്‌ പള്ളി ഹാളിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന ഉറപ്പും നാല്‌ വാഹനങ്ങളിൽ രാത്രി പെട്രോളിങ് നടത്തുമെന്ന തീരുമാനവും വനംവകുപ്പ്‌ നടപ്പാക്കിയില്ലെന്ന്‌ യോഗത്തിൽ ജനങ്ങൾ പരാതിപ്പെട്ടു. 
റബർ ടാപ്പിങ് തൊഴിലാളികളും പുലർച്ചെ ജോലിക്ക്‌ പോവുന്നവരും വിദ്യാർഥികളും അടക്കം കടുവാ ഭീതിയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന്‌ നാട്ടുകാർ ഡിഎഫ്‌ഒ ക്ക്  മുന്നിൽ പരാതിപ്പെട്ടു. ജനങ്ങളുടെ ഭീതിയകറ്റാൻ അടിയന്തര നടപടികൾ
വേണമെന്ന്‌ നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.  ആവശ്യമായ വാഹനങ്ങളും സന്നാഹങ്ങളുമൊരുക്കി ബുധൻ രാവിലെ മുതൽ
കടുവയുണ്ടെന്ന്‌ കരുതുന്ന മേഖലയിലെ കാടുകൾ വളർന്നു നിൽക്കുന്ന തോട്ടങ്ങളിൽ തിരച്ചിൽ നടത്തുമെന്ന്‌ ഡിഎഫ്‌ഒ ജനങ്ങൾക്ക്‌ ഉറപ്പ്‌ നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി, എം. എസ്‌. അമർജിത്ത്‌, ബിജു കോങ്ങാടൻ, ഫാ. ഏലിയാസ്‌,
കെ. ബാലകൃഷ്‌ണൻ,  അനിൽ എം കൃഷ്‌ണൻ,  വനം റെയിഞ്ചർമാരായ പി. രതീശൻ, സുധീർ നരോത്ത്‌ എന്നിവർ സംസാരിച്ചു.