ജനത്തിരക്കിലമർന്ന് ഇരിട്ടി ഗ്രീന്‍ലീഫ് പുഷ്‌പോത്സവം 8 ന് സമാപിക്കും

ജനത്തിരക്കിലമർന്ന് ഇരിട്ടി ഗ്രീന്‍ലീഫ് പുഷ്‌പോത്സവം 8 ന് സമാപിക്കും



ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 9-ാമത് ഇരിട്ടി പുഷ്പോത്സവത്തിന് വൻ ജനപ്രവാഹം. കൃസ്തുമസ് അവധിയും ന്യൂഇയറും ഇരിട്ടി മേഖലയിലുള്ളവർ ആഘോഷമാക്കിയത് പുഷ്‌പോത്സവ നഗരിയിൽ എത്തിയതായിരുന്നു. നിരവധി വ്യത്യസ്ഥതകളുമായി തയ്യാറാക്കിയ ഉത്തരകേരളത്തിലെ ഏറ്റവും മികച്ച പുഷ്പോത്സവ നഗരിയിലേക്ക് ഈ ദിവസങ്ങളിലെല്ലാം ആയിരകണക്കിനാളുകളാണ് എത്തിയത്. തിരക്കിന് ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. നിരവധി വ്യത്യസ്ഥതകളോടെ ഒരുക്കിയിരിക്കുന്ന പുഷ്‌പോത്സവം കണ്ടവരെല്ലാം മനംനിറഞ്ഞാണ് തിരികെ പോകുന്നത്.
നഗരഹൃദയത്തിലെ മൂന്നേക്കര്‍ സ്ഥലത്ത് പുരാതന രാജനഗരികളെ അനുസ്മരിപ്പിക്കുന്ന പ്രവേശന കവാടം കടന്നാല്‍ പെന്‍ഡോറ നാവികളുടെ അത്ഭുത ലോകവുമായി വിചിത്ര ജീവികള്‍ നിറഞ്ഞ മുപ്പതോളം കാഴ്ച രൂപങ്ങളുടെ മാസ്മരിക ലോകമായ അവതാര്‍ വേള്‍ഡാണ് കാണികളെ കാത്തിരിക്കുന്നത്. പതിനായിരം ചതുരശ്ര അടിയില്‍ സ്വദേശി-വിദേശി ഇനങ്ങളില്‍ പെട്ട അമ്പതിനായിരത്തോളം പൂച്ചെടികളുമായി സംഘാടകര്‍ തന്നെ ഒരുക്കുന്ന പൂന്തോട്ടമാണ് പ്രധാന ആകര്‍ഷണം. ത്രസിപ്പിക്കുന്ന മാസ്മരിക സംഗീതവും ലേസര്‍ ലൈറ്റുകളുടെ വെള്ളി വെളിച്ചവും ഒത്തുചേര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച വിരുന്നൊരുക്കുന്ന ലൈറ്റ് ഫ്യൂഷന്‍ ഷോ ഈ പ്രാവശ്യത്തെ പ്രത്യേകതയാണ്. മനോഹരമായി സജ്ജീകരിച്ച വൈദ്യുത ദീപങ്ങളുടെ പൂന്തോട്ടമൊരുക്കി വേറിട്ട വെളിച്ച കാഴ്ചകളുമായി ലൈറ്റ് ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്.
സ്വദേശിയും വിദേശിയുമായ അരുമ മൃഗങ്ങളുടേയും പക്ഷികളുടേയും കാഴ്ചയൊരുക്കി അക്വാ-പെറ്റ് ഷോയും സാഹസികതയെ അനുഭവിപ്പിക്കുന്ന പതിനഞ്ചോളം ഇനങ്ങളുള്ള അമ്യൂസ്മെന്റ് പാര്‍ക്കും ഉണ്ടാകും. അമ്പതോളം വാണിജ്യ വ്യാപാര സ്റ്റാളുകളും രുചിഭേദങ്ങളുമായി ഫുഡ്ഫെസ്റ്റും പൂച്ചെടികളുടെയും ഫലവൃക്ഷതൈകളുടേയും ശേഖരവുമായി നഴ്സറി സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
പൂന്തോട്ടങ്ങള്‍ക്കിടയില്‍ സജ്ജീകരിച്ചിരിക്കുന്ന മണ്‍ കന്യക മാതൃത്വത്തിന്റെ സ്നേഹ ഭാവങ്ങളുമായി നിര്‍മ്മിച്ചിരിക്കുന്നു. മണ്ണില്‍ മെനഞ്ഞെടുത്ത മത്സ്യകന്യയും വേറിട്ട കാഴ്ചയാണ്. വിവിധ സെല്‍ഫി സ്‌പോട്ടുകളും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ഇരിട്ടി പുഷ്പോത്സവം 8 ന് സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം 3 മുതല്‍ 9.30 വരെയാണ് പ്രവേശനം.