മാനതവാടിയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനതവാടിയിൽ യുവാവിനെ  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പോയി: കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ

മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് പുറത്തുപോയത്. പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും വീട്ടുകാരോട് ഷിജോ പറഞ്ഞിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ സ്മിത പറഞ്ഞു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തായതോടെ വീട്ടുകാര്‍ വിളിച്ചു നോക്കിയെങ്കിലും ഷിജോയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു.

വിവരമറിഞ്ഞ് മാനന്തവാടി ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം  മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ജോസഫ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് ഷിജോ. ഭാര്യ: ഭൂമിക. ഒരുവയസുള്ള മകളുണ്ട്