ഇരിട്ടി; കോളിക്കടവിലെ നിർദിഷ്ട കോളേജിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് ഇരിട്ടിയിൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന സമരത്തിന് ഇപ്പോൾ സി.പി.എം നൽകിയിരിക്കുന്ന പിൻതുണ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എന്ത് കിട്ടിയാലും അത് ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന പരിശ്രമത്തിന്റെ ഭാഗമാണെന്ന് സണ്ണിജോസഫ് എം.എൽ.എ പറഞ്ഞു. സി.പി.എമ്മിന് ഇക്കാര്യത്തിൽ നാണംകെട്ട് പിൻവാങ്ങേണ്ടിവരുമെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു. ഭൂമിദാനവുമായി ബന്ധപ്പെട്ട് 2015-ൽ കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവ് ഒരു തവണയെങ്കിലും സി.പി.എം ജില്ലാ സെക്രട്ടറി വായിച്ചുനോക്കിയിരുന്നെങ്കിൽ ഇത്തരത്തിലൊരു പ്രസ്താവന നടത്തുകയോ സമരത്തിന് പിൻതുണ നൽകുകയോ ഇല്ലായിരുന്നു.എം.എൽ.എയ്‌ക്കെതിരെ മറ്റൊന്നും ആരോപിക്കാൻ ഇല്ലാതതുകൊണ്ടാണ് ഒരടിസ്ഥാനവുമില്ലാത ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്. ഈ പ്രശ്‌നത്തിൽ എം.എൽ.എയുടെ പങ്ക് എന്താമെന്ന് സി.പി.എം വ്യക്തമാക്കണം.
30 വർഷം മുൻമ്പ് കോളേജിന് ദാനമായി നൽകിയ ഭൂമിയുടെ പേരിൽ 15 വർഷത്തോളം നിലനിന്ന കേസ് ഒത്തു തീർപ്പാക്കാൻ ഇടപെടണമെന്ന് ഭൂമി ദാനം നൽകിയ കുടുംബം ആവശ്യപ്പെട്ടതുകൊണ്ട് പൊതു പ്രവർത്തകൻ എന്ന നിലയിൽ ഇരു വിഭാഗത്തോടും സംസാരിച്ച് തീർക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ഇരു വിഭാഗത്തിന്റെയും വക്കിലൻമാരുടെ സാന്നിധ്യത്തിൽ രൂപപ്പെട്ട ധാരണ കോടതിയെ അറിയിക്കുകയും കോടതി ഇത് അംഗീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയുമായിരുന്നു. ഇരുവിഭാഗവും അംഗീകരിച്ച ഉത്തരവ് ഉണ്ടായിട്ട് വർഷങ്ങൾ കഴിഞ്ഞു. അതിന്റെ പേരിൽ ഇപ്പോൾ സമരവുമായി ഇറങ്ങുന്നതും എം.എൽ.എ അധിക്ഷേപിക്കുന്നതുമെല്ലാം ചില രാഷ്ടീയ ലക്ഷ്യങ്ങൾവെച്ചാണ്.പൊതു പ്രവർത്തകരെ അപമാനിക്കാൻ രാഷ്ട്രീയ മര്യാദകെട്ട ആരോപണവുമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നതിൽ സഹതാപമുണ്ടെന്നും എം.എൽ.എ പറഞ്ഞു