വിദേശ ഉംറ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു; എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍

വിദേശ ഉംറ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു; എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍


റിയാദ്: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം പുണ്യഭൂമിയിലെത്തിയ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. ഇതുവരെ ഉംറ നിർവഹിക്കാനെത്തിയ തീർഥാടകരുടെ കണക്ക് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ ഹജ്ജ് - ഉംറ മന്ത്രാലയം പുറത്തുവിട്ടത്. 

ഈ സീസണില്‍ ഇതുവരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം 50 ലക്ഷമെത്തി. ഇതിൽ 40 ലക്ഷം ആളുകൾ വിമാന മാർഗമാണ് സൗദി അറേബ്യയില്‍ എത്തിയത്. കരമാർഗം അഞ്ച് ലക്ഷം പേരും കപ്പൽ വഴി 3675 പേരും മക്കയില്‍ എത്തി. ഏറ്റവും കൂടുതൽ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്. 10,05,265 തീർഥാടകരാണ് ഇന്തോനേഷ്യയിൽ നിന്ന് ഇതുവരെ എത്തിയത്. 

7,92,208 പേരുമായി പാക്കിസ്താനാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. 4,48,765 ഉംറ തീർഥാടകർ ഈ സീസണില്‍ ഇതുവരെ ഇന്ത്യയിൽ നിന്ന് എത്തിയിട്ടുണ്ട്. ഈജിപ്തിൽ നിന്ന് 3,06,480 പേരും ഇറാഖിൽ നിന്ന് 2,39,640 പേരും ബംഗ്ലാദേശിൽ നിന്ന് 2,31,092 പേരും ഉംറയ്ക്കായി സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്.