
ബിഹാറിലെ ഗയയില്‍ കഴിഞ്ഞ മാസമാണ് ജാതി സംബന്ധമായ സര്‍വേ നടന്നത്. എന്നാല്‍, അതില്‍ കിട്ടിയ വളരെ വിചിത്രമായ ഒരു ജാതി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കണ്ട് ഉദ്യോഗസ്ഥര്‍ അന്തം വിട്ടു. അപേക്ഷയ്‍ക്കൊപ്പം ലഭിച്ച ആധാര്‍ നമ്പറും ജോലിയും എല്ലാം സംശയമൊന്നും തോന്നാത്ത തരത്തില്‍ ഉള്ളതായിരുന്നു. എന്നാല്‍, അത് സമര്‍പ്പിച്ചിരിക്കുന്നത് ഒരു മനുഷ്യനല്ല, മൃഗമാണ് എന്ന് അറിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഞെട്ടിയത്.
സമര്‍പ്പിച്ച ആധാര്‍ കാര്‍ഡില്‍ നല്‍കിയിട്ടുണ്ടായിരുന്നത് ഒരു നായയുടെ ചിത്രമാണ്. പേര് ടോമി എന്നും. ഗുരാരു സോണൽ ഓഫീസിലാണ് വിചിത്രമായ ഈ അപേക്ഷ സമർപ്പിച്ച സംഭവം നടന്നത്. മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത്, പിതാവിന്റെ പേര് ഷേരു എന്നും അമ്മയുടെ പേര് ജിന്നി എന്നും നല്‍കിയിരുന്നു.
അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ജനനത്തീയതി 2022 ഏപ്രിൽ 4 ആണ്. ഇതോടൊപ്പം തന്നെ, ഗ്രാമത്തിന്‍റെ പേരായി പാണ്ഡേപോഖർ, പഞ്ചായത്തായി റൗണ, വാർഡ് നമ്പർ 13, സർക്കിൾ ഗുരാരു, പൊലീസ് സ്റ്റേഷൻ കോഞ്ച് എന്നിവയും അപേക്ഷകന്‍റെ വിലാസമായി നല്‍കിയിട്ടുണ്ട്.
എന്നാല്‍, അപേക്ഷ അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞു. എന്നാല്‍, ആരാണ് ഇത് ചെയ്തത് എന്നത് കണ്ടെത്തുന്നതിനായി ഇപ്പോള്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗുരാരു ബ്ലോക്കിലെ സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ ത്രിവേദി പറയുന്നത് അപേക്ഷയ്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുമ്പോള്‍ ട്രൂകോളറില്‍ രാജ ബാബു എന്ന പേരാണ് കാണിക്കുന്നത് എന്നാണ്. ജനുവരി 24 -ന് സമര്‍പ്പിച്ചിരിക്കുന്ന ആധാര്‍ കാര്‍ഡും വ്യാജമാണ്. ഇത് ചെയ്തത് ആരായാലും നിയമ നടപടി നേരിടേണ്ടി വരും എന്നും സഞ്ജീവ് കുമാര്‍ ത്രിവേദി പറഞ്ഞു.