
തിരുവനന്തപുരം: യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ എത്തിയ സംഭവത്തിൽ എട്ടു പേർക്കെതിരെ കേസെടുത്ത് പൊലീസ്. ആലമുക്ക് സ്വദേശിനിയുടെ പരാതിയിൽ കട്ടാക്കട പൊലീസാണ് കേസെടുത്തിരിക്കുന്നത്. സഹപാഠികളായിരുന്ന പെൺകുട്ടികളുൾപ്പെടെ എട്ടു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പത്താം ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് യുവതിയുടെ ഫോട്ടോയും മൊബൈൽ ഫോൺ നമ്പറുമാണ് അശ്ലീല സൈറ്റിൽ എത്തിയത്. ഈ ചിത്രങ്ങളും പ്രചരിച്ചതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് എത്തിയതോടെയാണ് സഹപാഠികളാണ് ഇതിന് പിന്നിലെന്ന് മനസ്സിലായെന്ന് പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു.
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റില്‍ പ്രചരിച്ചത്. യുവതിയ്ക്കൊപ്പം പഠിച്ച് പ്രതിയായ യുവാവിനെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ച് റൂറൽ എസ്പിയെ സമീപിച്ചിരുന്നു. എന്നാൽ വ്യക്തിവൈരാഗ്യം തീർക്കാനാണ് കേസെന്ന് ആരോപണ വിധേയൻ ആരോപിച്ചു.
സ്വന്തം ഫോട്ടോയും ഫോൺനമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോൾ അവൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നും യുവതി പറയുന്നു.
പരാതിയില്‍ പറയുന്ന എട്ടു പേരിൽ ആരാണ് വിവാദ ചിത്രം അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയ ശേഷം നിരപരാധികളെ കേസിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് അറിയിച്ചു