മുസ്ലീങ്ങൾ എന്ന വ്യാജേന അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; മഹാരാഷ്ട്രാ ദമ്പതികൾ അറസ്റ്റിൽ

മുസ്ലീങ്ങൾ എന്ന വ്യാജേന അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; മഹാരാഷ്ട്രാ ദമ്പതികൾ അറസ്റ്റിൽ



നിർമ്മാണത്തിലിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച അയോധ്യ പോലീസ് യൂണിറ്റാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി രണ്ടിന് പ്രതികള്‍ അയോധ്യാ നിവാസിയെ വിളിച്ച് മണിക്കൂറുകൾക്കകം ക്ഷേത്ര പരിസരത്ത് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ഡൽഹി നിവാസിയായ ബിലാൽ എന്നയാളുടെ പേരില്‍ അനിൽ രാംദാസ് ഘോഡകെ (ബാബ ജാൻ മൂസ) എന്നയാളാണ് ഇന്റർനെറ്റ് കോളിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലീസ് പങ്കുവെച്ച പത്ര കുറിപ്പിൽ പറയുന്നു. ഘോഡകെയുടെ ഭാര്യ വിദ്യാ സാഗർ ധോത്രേയും (ജോർഡ് സാത്താൻ ശനിശ്വര) കേസിൽ പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദമ്പതികൾ ഹിന്ദുക്കളാണെങ്കിലും മുസ്ലീം വേഷത്തില്‍ ആളുകളെ കബളിപ്പിച്ച് പണം സമ്പാദിക്കുന്നതാണ് ഇവരുടെ രീതി. പ്രതികളുടെ പക്കൽ നിന്ന് വിശുദ്ധ ഖുർആനിന്റെ രണ്ട് കോപ്പികളും രണ്ട് തലയോട്ടികളും മറ്റ് ചില നിയമവിരുദ്ധമായ വസ്തുക്കളും പോലീസ് കണ്ടെടുത്തു.


“പ്രതികളായ ഇരുവരും യഥാർത്ഥത്തിൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലക്കാരാണ്, എന്നാൽ അറസ്റ്റിലാകുന്ന സമയത്ത്, സെൻട്രൽ മുംബൈയിലെ ചെമ്പൂർ പ്രദേശത്തെ ഒരു ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.  ആളുകളെ കബളിപ്പിച്ച്  ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നവരാണ് ഇവരെന്ന്  അയോധ്യ പോലീസ് സർക്കിൾ ഓഫീസർ (സിഒ) ശൈലേന്ദ്ര കുമാർ ഗൗതം പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ അനിൽ ബിലാലിന്റെ സഹോദരിയുമായി മോശം ഉദ്ദേശ്യത്തോടെ സൗഹൃദം സ്ഥാപിച്ചതായി അവർ സമ്മതിച്ചു. എന്നാൽ അനിൽ നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി അനിലുമായി പിരിഞ്ഞു. തുടർന്ന് ബിലാലിന്റെ സഹോദരിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ അനിലും ഭാര്യയും ശ്രമം നടത്തി. വിഷയം ബിലാൽ അറിഞ്ഞപ്പോൾ ദമ്പതികളെ ശാസിക്കുകയും സഹോദരിയെ വിളിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇത് ദമ്പതികൾക്ക് പ്രകോപിപ്പിച്ചു.

ഇതിന്‍റെ പ്രതികാരമെന്നോണം ബിലാലിന്‍റെ പേപേര് ഉപയോഗിച്ച്  രാമക്ഷേത്രവും ഡൽഹി മെട്രോയും തകർക്കുമെന്ന് ദമ്പതികൾ ഭീഷണി മുഴക്കി.ബിലാലിനെ കേസില്‍പ്പെടുത്താനായി പ്രോക്സി നമ്പർ ഉപയോഗിച്ചാണ് ഇവര്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനും പിടികൂടാനും പോലീസിന് സാധിച്ചെന്ന് ശൈലേന്ദ്ര കുമാർ ഗൗതം പറഞ്ഞു.