ദിലീപിന് തിരിച്ചടി; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി



ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാമെന്നും സക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി പറഞ്ഞു. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 24ലേക്കു മാറ്റി.

ജസ്റ്റിസ് ജെ കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാക്ഷി വിസ്താരം അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

പ്രധാന സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കിയാവും ഇതില്‍ തീരുമാനം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാന്‍ 30 പ്രവൃത്തി ദിനങ്ങള്‍ വേണമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നത്. ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നാലു പേരെയാണ് കേസില്‍ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീര്‍ക്കാനാവുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.