ഗർഭസ്ഥ ശിശുവിനെ രാമനെയും ഹനുമാനെയും ശിവജിയെയും കുറിച്ച് പഠിപ്പിക്കണം; പദ്ധതിയുമായി ആർഎസ്എസ്, ജെഎൻയുവിൽ സെമിനാർ

ഗർഭസ്ഥ ശിശുവിനെ രാമനെയും ഹനുമാനെയും ശിവജിയെയും കുറിച്ച് പഠിപ്പിക്കണം; പദ്ധതിയുമായി ആർഎസ്എസ്, ജെഎൻയുവിൽ സെമിനാർ


ദില്ലി: ഗർഭിണികളായ സ്ത്രീകളെ ശ്രീരാമൻ, ഹനുമാൻ, ശിവജി, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ ജീവിതത്തെയും പോരാട്ടങ്ങളെയും  ത്യാ​ഗങ്ങളെയും കുറിച്ച് പഠിപ്പിക്കണമെന്നും അതുവഴി ഗർഭപാത്രത്തിലെ കുട്ടി സംസ്‌കാരത്തെക്കുറിച്ച് നേരത്തെ പഠിക്കാൻ തുടങ്ങുമെന്നും ആർഎസ്എസ്. ഇതിനായി ആർഎസ്‌എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ സംവർദ്ധിനി ന്യാസ് 'ഗർഭ സംസ്‌കാരം' എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു. ജനനത്തിനു മുമ്പുതന്നെ കുട്ടി ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പഠിക്കുമെന്നും ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പരിപാടി സംഘടിപ്പിച്ചു. നിരവധി ഗൈനക്കോളജിസ്റ്റുകൾ പരിപാടിയിൽ പങ്കെടുത്തു. ദ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ശിൽപശാലയിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 70-80 ഡോക്ടർമാരും ആയുർവേദ ഡോക്ടർമാരും പങ്കെടുത്തു. മുഖ്യാതിഥിയായിരുന്ന ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പരിപാടിക്ക് എത്തിയില്ല. ഗർഭാവസ്ഥയിൽ തന്നെ സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും രാജ്യത്തിനാണ് മുൻഗണനയെന്ന് കുട്ടിയെ പഠിപ്പിക്കണമെന്നും സംവർദ്ധിനി ന്യാസിന്റെ ദേശീയ സംഘടനാ സെക്രട്ടറി മാധുരി മറാത്തേ പറഞ്ഞു.
ശിവാജിയുടെ അമ്മ ജിജാ ബായി ഒരു നേതാവിന് ജന്മം നൽകാൻ അവൾ പ്രാർത്ഥിച്ചതും അവർ ഉദ്ധരിച്ചു. ഹിന്ദു ഭരണാധികാരികളുടെ ഗുണങ്ങൾ കുട്ടിക്ക് ലഭിക്കാൻ സ്ത്രീകൾ ജിജാ ബായിയെപ്പോലെ പ്രാർഥിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സാമ്പത്തിക ഭദ്രതയുള്ള മാതാപിതാക്കൾക്ക് വൈകല്യവും ഓട്ടിസവുമായി കുട്ടികൾ ജനിക്കുന്ന പ്രവണത വർധിക്കുകയാണെന്ന് എയിംസിലെ എൻഎംആർ വിഭാഗം മേധാവി ഡോ. രമാ ജയസുന്ദർ പറഞ്ഞു. ഗർഭാവസ്ഥയിൽ എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് അത്ഭുതപ്പെടുത്തുന്നു. ഗർഭധാരണത്തിന് മുമ്പ് തന്നെ 'ഗർഭ സംസ്‌കാരം' ആരംഭിക്കണം. ദമ്പതികൾ ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്ന നിമിഷം ആയുർവേദത്തിന്റെ പങ്ക് പ്രവർത്തിക്കുന്നു. ഗർഭാവസ്ഥയിൽ സ്ത്രീ സംസ്‌കൃതം വായിക്കുകയും ഗീതാപാഠം ചെയ്യുകയും വേണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. 'ഗർഭ സംസ്‌കാരം' ശരിയായി നടത്തിയാൽ ഗർഭപാത്രത്തിൽ തന്നെ കുഞ്ഞിന്റെ ഡിഎൻഎ പോലും മാറ്റാൻ കഴിയുമെന്ന് അവർ അവകാശപ്പെട്ടു.

ഇന്ത്യയുടെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് ഈ കാമ്പയിൻ. രാജ്യത്ത് കുറ്റകൃത്യങ്ങൾ വളരെ കൂടുതലാണ്. കുട്ടികൾ മാതാപിതാക്കളെ കൊലപ്പെടുത്തുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. രാജ്യത്തെ രക്ഷിക്കുന്ന ശ്രീരാമനെപ്പോലെയുള്ള കുട്ടികളെ പ്രസവിച്ചാൽ അമ്മമാർ സന്തോഷിക്കുമെന്ന്  കോ-കൺവീനർ ഡോ. രജനി മിത്തൽ പറഞ്ഞു.