അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയ ഭാര്യ നിലവിളിച്ചോടി, കൂളായി ഒരു വമ്പൻ രാജവെമ്പാല; മാനന്തവാടിയിൽ

അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയ ഭാര്യ നിലവിളിച്ചോടി, കൂളായി ഒരു വമ്പൻ രാജവെമ്പാല; മാനന്തവാടിയിൽ


മാനന്തവാടി: 'വൈകുന്നേരം ആറുമണി സമയത്ത് എനിക്ക് ഭക്ഷണമെടുക്കാന്‍ പോയതായിരുന്നു സില്‍വി. ബഹളം കേട്ടാണ് അടുക്കളയിലേക്ക് എത്തിയത്. എന്നാല്‍ പാത്രം നിലത്തിട്ട് നിലവിളിച്ച് ഓടിവരുന്ന ഭാര്യയെയാണ് കണ്ടത്' - വീടിന്റെ അടുക്കളയില്‍ കൂറ്റന്‍ രാജന്‍വെമ്പാലയെ കണ്ട കാര്യം വിവരിക്കുകയാണ് മട്ടിലയം പാലിയോട്ടില്‍ ചിറക്കല്‍ ഫിലിപ്പ് എന്ന കര്‍ഷകന്‍. മാനന്തവാടി റേഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പ്പുഴ മട്ടിലയം പാലിയോട്ടില്‍ ചിറക്കല്‍ ഫിലിപ് എന്നയാളുടെ വീട്ടിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഫിലിപ്പിന്റെ ഭാര്യ സില്‍വിയാണ് അടുക്കള വാതിലിലൂടെ രാജവെമ്പാല അകത്തേക്ക് കയറി വരുന്നത് കണ്ടത്. ഈ സമയം ഫിലിപ്പിന് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു സില്‍വി പാമ്പിനെ കണ്ടതോടെ പാത്രം നിലത്തിട്ട് ഓടിമാറുകയായിരുന്നു.


ബഹളം കേട്ട് ഫിലിപ് അടുക്കളയിലേക്ക് എത്തിയപ്പോള്‍ താഴെ നിന്ന് പാത്രങ്ങളെല്ലാം വെക്കാന്‍ ഉയര്‍ത്തി നിര്‍മിച്ച സ്ലാബിന് മുകളിലേക്ക് കയറുകയായിരുന്നു പാമ്പ്. ബഹളത്തിനിടയില്‍ രക്ഷപ്പെടാനുള്ള പാമ്പിന്റെ പരാക്രമത്തില്‍ ചില്ലുപാത്രങ്ങള്‍ താഴെ വീണ് പൊട്ടി. മറ്റു പാത്രങ്ങളും വീണ് ചിതറിയ നിലയിലായിരുന്നു. സ്ലാബിന് മുകളില്‍ കയറിയ പാമ്പ് പിന്നീട് അടുപ്പിന് സമീപത്തേക്ക് നീങ്ങിയെങ്കിലും ചൂട് തട്ടിയതോടെ തിരികെ ഇഴഞ്ഞ് ഫണം വിടര്‍ത്തി നില്‍ക്കുകയായിരുന്നുവെന്ന് ഫിലിപ്പ് പറഞ്ഞു. ഉടന്‍ അടുക്കളയില്‍ നിന്ന് ഹാളിലേക്ക് പ്രവേശിക്കുന്ന വാതിലും പിന്നീട് അടുക്കളവാതിലും ഭദ്രമായി അടച്ചതിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു ഫിലിപ്പ്. 15 മിനിറ്റിനകം വനം ഉദ്യോഗസ്ഥര്‍ എത്തി.

ഈ സമയം ഫ്രിഡജിന് അടിയിലേക്ക് മാറിയിരുന്നു രാജവെമ്പാല. അല്‍പ്പനേരം നിരീക്ഷിച്ചെങ്കിലും പാമ്പിനെ വരുതിയിലാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് എത്തിയ പാമ്പുപിടുത്തക്കാരന്‍ സുജിത്ത് ആണ് ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ രാജവെമ്പാലയെ പിടികൂടിയത്. പിടികൂടുന്നതിനിടെ നിരവധി തവണ ഫണം വിടര്‍ത്തി പാമ്പ് സുജിത്തിന്റെ നേര്‍ക്ക് ചീറ്റിക്കൊണ്ടിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് കൂറ്റന്‍പെരുമ്പാമ്പിനെയും ഫിലിപ്പിന്റെ വീട്ടില്‍ നിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു. വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരത്തില്‍ വനമാണ്. മാത്രമല്ല സമീപപ്രദേശങ്ങളില്‍ സ്വാകാര്യ വ്യക്തികളുടെ കൈവശമുള്ള പറമ്പുകള്‍ കാട്മൂടിക്കിടക്കുകയാണെന്നും ഇവിടെ നിന്നാണ് പാമ്പകളെത്തുന്നതെന്നും ഫിലിപ്പ്  പറഞ്ഞു. സന്ധ്യ മയങ്ങിയാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ കാട്ടുപോത്തിന്റെ ശല്ല്യം മട്ടിലയത്ത് ഉണ്ടെന്നും വീടിന് സമീപമുള്ള കാട് മൂടിയ പറമ്പുകളില്‍ പകല്‍ സമയങ്ങളിലും കാട്ടുപോത്തിനെ കാണാറുള്ളതായി ഇദ്ദേഹം സൂചിപ്പിച്ചു.