ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽ പെട്ടു; മൂന്ന് മരണം

ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽ പെട്ടു; മൂന്ന് മരണം


റിയാദ്: ഖത്തറിൽനിന്ന് ഉംറക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (ഏഴ്), അഹിയാൻ (നാല്), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. 

ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബസമേതം ഉംറക്കായി സൗദിയില്‍ എത്തിയതായിരുന്നു. കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമദ്ധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റർ ബാക്കിനിൽക്കെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്. 

ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ ഖാദറിനും നിസാര പരിക്കേറ്റു. ഇവർ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ മക്കയിൽ നിന്നും താഇഫിലേക്ക് തിരിച്ചിട്ടുണ്ട്.