![](https://static.asianetnews.com/images/01g88sq13n2nqypz8kmp0nrqvq/cpm-indigo_760x400.jpg)
തിരുവനന്തപുരം: എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ തണുപ്പിക്കാൻ ഇന്‍ഡിഗോ വിമാനക്കമ്പനി. നിസഹകരണ തീരുമാനം പിന്‍വലിക്കണമെന്ന് വിമാനക്കമ്പനി ഇപി ജയരാജനോട് ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഇന്‍ഡിഗോ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്‍ഡിഗോ വിമാനക്കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചെന്ന് ഇപി പറയുന്നു. രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നായിരുന്നു ഇപി ജയരാജന്‍റെ മറുപടി.'
കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനം ഇപി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി വീഴ്ത്തിയതിനായിരുന്നു നടപടി. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം.
ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിത യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നും ഇൻഡിഗോ ഏര്‍പ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ പ്രഖ്യാപിക്കുകയായിരുന്നു.