ഇലക്ട്രിക് സ്‌കൂട്ടറില്‍ വേഗം കൂട്ടി തട്ടിപ്പ്; സംസ്ഥാനത്തെ ഷോറൂമുകളിൽ മിന്നൽ റെയ്ഡ്

ഇലക്ട്രിക് സ്‌കൂട്ടറില്‍ വേഗം കൂട്ടി തട്ടിപ്പ്; സംസ്ഥാനത്തെ ഷോറൂമുകളിൽ മിന്നൽ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമുകളിൽ മിന്നൽ പരിശോധന. പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തി. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.  ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്. ഏത് ഘട്ടത്തിൽ ആണ് വാഹനങ്ങളിൽ കൃത്രിമം വരുത്തിയതെന്ന് കണ്ടെത്താൻ പോലീസ് സഹായം വേണമെന്ന് ട്രാൻസ്‌പോർട് കമ്മിഷണർ പറഞ്ഞു.

ലൈസൻസ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങൾ കൊച്ചി നഗരത്തിൽ 48 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും ആവശ്യമില്ല. ഇത് ഓടിക്കാൻ ലൈസൻസും ആവശ്യമില്ല. ഇത്തരം വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ കേസെടുക്കാൻ പൊലീസിനും സാധിക്കില്ല. ഇത്തരത്തിൽ വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.