പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭർത്താവ് വിഷം കഴിച്ച നിലയിൽ

കോട്ടയം: സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തയതിനു പിന്നാലെ ഭർത്താവും ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്വേഷണസംഘം ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്ന യുവതിയെ ഇന്ന് രാവിലെയാണ് ഷിനോ വീട്ടിൽ കയറി ആക്രമിച്ചത്. ഷിനോയാണ് ആക്രമണം നടത്തിയതെന്നാണ് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നൽകിയത്. ഇതിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.
മക്കളാണ് അമ്മയെ വീട്ടുമുറ്റത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്നുവെന്നായിരുന്നു യുവതി ഭർത്താവിനെതിരെ പരാതി നൽകിയത്.
കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തത്. നാല് പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.