കശുമാവ് വൈവിധ്യമേളയും കർഷക സെമിനാറും
ഇരിട്ടി: പീലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കേരള കാർഷിക സർവകലാശാല അഖിലേന്ത്യാ ഏകോപിത കശുമാവ് ഗവേഷണ പദ്ധതിയുടെ ഭാഗമായി ഇരിട്ടിയിൽ കശുമാവ് വൈവിധ്യ മേളയും കർഷക സെമിനാറും നടത്തി.
ഇന്ത്യൻ വിപണിയിലെ കശുവണ്ടി ഉൽപാദനത്തിൽ ഒന്നാം സ്ഥാനക്കാരായിരുന്ന കേരളം ഇന്ന് ഉൽപ്പാദനത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും, കശുവണ്ടിയെ നാണ്യവിളയായി പ്രഖ്യാപിക്കാത്തതും, ന്യായമായ വില ലഭിക്കാത്തതും സെമിനാറിൽ ചർച്ചയായി. ഇരിട്ടി സെന്റ്. ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്യാഷ്യു സെൽ ചെയർമാൻ ജോസ് പൂമല അധ്യക്ഷത വഹിച്ചു. പീലിക്കോട് ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫ. ഡോ. മീരാ മഞ്ജുഷ, ഡോ. നിഷ ലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു. കാർഷിക മേഖലയിൽ ദേശീയ ഇന്നവേഷൻ അവാർഡ് ജേതാവ് ആനിയമ്മ ബേബിയെ ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം കൺവീനർ തോമസ് വർഗീസ് സ്വാഗതവും മട്ടിണി വിജയൻ നന്ദിയും പറഞ്ഞു.