ഗര്‍ഭിണിയായ ദര്‍ശനയ്ക്ക് കൊടിയ പീഡനം; 2 തവണ ഗര്‍ഭം അലസിപ്പിച്ചു: ഭർതൃ വീട്ടുകാർക്കെതിരെ കേസ്

ഗര്‍ഭിണിയായ ദര്‍ശനയ്ക്ക് കൊടിയ പീഡനം; 2 തവണ ഗര്‍ഭം അലസിപ്പിച്ചു: ഭർതൃ വീട്ടുകാർക്കെതിരെ കേസ്

കൽപറ്റ ∙ വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽനിന്ന് കഴിഞ്ഞ 13നു കുഞ്ഞുമായി പുഴയിൽ ചാടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കൽപറ്റ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശനയാണ് (32), മകൾ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയിൽ ചാടി മരിച്ചത്. ദർശനയുടെ ഭർത്താവ് വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്മില എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പഠന കാര്യങ്ങളിൽ ഏറെ മുന്നിൽ നിന്നിരുന്ന ദർശന പല പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യുപി സ്കൂൾ അധ്യാപക ലിസ്റ്റിൽ 72–ാം റാങ്ക് ഉണ്ടായിരുന്നു. കൂടാതെ മരണദിവസം ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ആയി ജോലി ലഭിക്കുന്നതിനുള്ള ഉത്തരവും ലഭിച്ചിരുന്നു. 3 ജീവനുകൾ നഷ്ടപ്പെടാൻ കാരണക്കാരായ ഓംപ്രകാശിനും കുടുംബാംഗങ്ങൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് കമ്പളക്കാട് പൊലീസ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകുകയായിരുന്നു.