കൊല്ലത്ത് വ്യാജ രേഖകളുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതി അറസ്റ്റില്‍


കൊല്ലത്ത് വ്യാജ രേഖകളുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതി അറസ്റ്റില്‍


കൊല്ലത്ത് വ്യാജ രേഖയുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതി അറസ്റ്റില്‍. എഴുകോൺ ബദാം ജംക‍്ഷൻ രാഖി നിവാസിൽ ആർ.രാഖി (25) യാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ യുവതി ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ രേഖ സ്വീകരിക്കാതെ യുവതിയെ പറഞ്ഞയക്കുകയായിരുന്നു. റവന്യൂ വകുപ്പില്‍ ജോലി ലഭിച്ചെന്ന് കാണിക്കുന്ന പിഎസ്‍സിയുടെ അഡ്വൈസ് മെമോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്മെന്റ് ലെറ്റർ എന്നിവ സഹിതമാണ് യുവതി എത്തിയത്. 

ഉദ്യോഗസ്ഥര്‍ മടക്കി അയച്ച യുവതി കുടുംബത്തോടൊപ്പം പിന്നീട് കൊല്ലത്തെ ജില്ലാ പിഎസ്‌സി ഓഫിസിലെത്തി. രാഖിയുടെ കൈവശം ഉണ്ടായിരുന്ന പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റ്, പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമന ഉത്തരവ് ഇവയെല്ലാം പരിശോധിച്ചപ്പോള്‍ രേഖകള്‍ വ്യാജമാണെന്ന് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും സംശയം തോന്നി. തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും തടഞ്ഞുവച്ചു. യഥാര്‍ഥ രേഖ ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്നായിരുന്നു സ്ഥലത്തെത്തിയ മാധ്യമപ്രവര്‍‌ത്തകരോട് രാഖിയുടെ ഭര്‍ത്താവ് പറഞ്ഞത്.


എന്നാല്‍ പിഎസ്‍സി റീജണല്‍ ഓഫീസർ ആർ.ബാബുരാജ്, ജില്ല ഓഫീസർ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞു. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 102 –ാം റാങ്ക് ഉണ്ടെന്നാണ് രാഖി വാദിച്ചിരുന്നത്. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതിയെന്ന് യുവതി പറഞ്ഞ ദിവസം സെന്ററായ സ്കൂളിൽ പരീക്ഷ നടന്നിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

സ്ഥലത്തെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ്  യുവതി വ്യാജ രേഖ ഉണ്ടാക്കിയ വിവരം സമ്മതിച്ചത്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വ്യാജരേഖകള്‍ സ്വയം തയാറാക്കിയതാണെന്നാണ് രാഖി വെളിപ്പെടുത്തി. അതേസമയം ഭര്‍ത്താവ് ഉള്‍പ്പെടെയുളളവര്‍ക്ക് രാഖിയുടെ കൈവശമുളളത് വ്യാജരേഖയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.