
മലപ്പുറം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. നീതിദേവത കൺതുറന്നു എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. അബ്ദുൾ നാസർ മഅദനിക്ക് ആശ്വാസം. കൊല്ലത്തെത്തി പിതാവിനോടൊപ്പം താമസിക്കാം. ചികിത്സക്ക് കൊല്ലത്തിനു പുറത്തു പോകണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ അനുവാദത്തോടെ അതാകാം. കേസിന് വിളിച്ചാൽ ബംഗളൂരുവിൽ ഹാജരാവണം.
നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധി. അനന്തമായി വിചാരണ നീട്ടിക്കൊണ്ടുപോയി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണിതെന്നും കെ ടി ജലീൽ കുറിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നത് അടക്കമുള്ള നിരവധി വ്യവസ്ഥകളുമുണ്ട്.
ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് മഅദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.
മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് വന്നതെന്നും എന്നാൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്നും മഅദനി വാദം ഉന്നയിച്ചു. ഇതെല്ലാം കേട്ട ശേഷമാണ് ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തത്.