
തിരുവനന്തപുരം: ഡിഗ്രി പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്‌മെന്റ് പൂർത്തിയായപ്പോൾ 153 കോളേജുകളിലായി ഒഴിഞ്ഞുകിടക്കുന്നത് ആയിരത്തോളം സീറ്റുകൾ. മുൻവർഷത്തെക്കാൾ അപേക്ഷകർ കുറവ്. ഇത്തവണ മൂന്നു ലക്ഷത്തിലേറെ പേർ പ്ലസ് ടു വിജയിച്ചെങ്കിലും ബിരുദത്തിനുചേരാൻ വേണ്ടത്ര താത്‌പര്യം വിദ്യാർത്ഥികൾ കാണിക്കുന്നില്ല. പ്രവേശനത്തിന് രണ്ടാഴ്ച കൂടി ശേഷിക്കേ സർക്കാർ-എയ്ഡഡ് കോളേജുകളിലെ പ്രശ്നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് സർവകലാശാലകൾ.
ശാസ്ത്രവിഷയങ്ങളോട് വിദ്യാർത്ഥികൾ വൈമുഖ്യം കാണിക്കുന്നതാണ് മറ്റൊരു സ്ഥിതി. കേരള സർവകലാശാലയിൽ ആയിരത്തോളം സീറ്റിലാണ് ഒഴിവുകൾ. എം ജിയിലെ ചില കോളേജുകളിൽ ബിഎസ്‌സിക്ക് പത്തിൽ താഴെ സീറ്റിൽ മാത്രമേ വിദ്യാർത്ഥികൾ ചേർന്നിട്ടുള്ളൂ. അതേസമയം, ബി കോം, ബിബിഎ തുടങ്ങിയ കോഴ്‌സുകളിലൊന്നും കാര്യമായ ഒഴിവില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also Read- വിദ്യാര്‍ഥിയെ ചൂരലുകൊണ്ട് അടിച്ച അധ്യാപകന് നേരെ ‘വടിയെടുത്ത്’ മന്ത്രി; സസ്പെന്‍ഷന്‍
ശാസ്ത്രവിഷയങ്ങളിലാണ് കൂടുതൽ ഒഴിവുകൾ. കെമിസ്ട്രി-198, ഫിസിക്സ്-194, കണക്ക്-157, ബോട്ടണി-120, സുവോളജി-114 എന്നിങ്ങനെയാണ് ഭൂരിപക്ഷം കോളേജുകളിലെയും ഒഴിവുകൾ. ചില കോളേജുകളിൽ ബിഎസ്‌സി സൈക്കോളജി, ബി എ ഇംഗ്ലീഷ്, ഹോം സയൻസ് തുടങ്ങിയവ ഒഴിഞ്ഞുകിടക്കുന്നു. മുഖ്യഘട്ട അലോട്‌മെന്റ് കഴിഞ്ഞപ്പോൾ സർക്കാർ, എയ്ഡഡ് കോളേജുകളിലെ 65 ശതമാനം സീറ്റിലേ വിദ്യാർത്ഥികളായിട്ടുള്ളൂ. സ്വാശ്രയ കോളേജുകളിൽ 40,000 സീറ്റുകളിൽ 70 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു.