മാധ്യമപ്രവര്‍ത്തകയോട് മാപ്പ്പറയുമെന്ന് സുരേഷ്‌ഗോപി; തോളില്‍ തട്ടിയത് അച്ഛന്റെ വാത്സല്യത്തോടെ

മാധ്യമപ്രവര്‍ത്തകയോട് മാപ്പ്പറയുമെന്ന് സുരേഷ്‌ഗോപി; തോളില്‍ തട്ടിയത് അച്ഛന്റെ വാത്സല്യത്തോടെ



തിരുവനന്തപുരം: കോഴിക്കോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ തട്ടിയ സംഭവത്തില്‍ അവരോട് മാപ്പുപറയുമെന്ന് സുരേഷ് ഗോപി. അച്ഛന്റെ വാത്സല്യത്തോടെയാണ് അവരുടെ തോളില്‍ തട്ടിയത്. മൂന്ന് പെണ്‍മക്കളുടെ അച്ഛനാണ് താന്‍. ആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ മകളെ പോലെയാണ് താന്‍ കാണുന്നത്. ഒരു അച്ഛനെ പോലെ അവരോട് സോറി പറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ദുരുദ്ദേശത്തോടെയല്ല അവരുടെ തോളില്‍ തട്ടിയത്. അത് അനുചിതമായി തോന്നിയെങ്കില്‍ താന്‍ മാപ്പുപറയും. ഒരു അച്ഛനെന്ന നിലയില്‍ താന്‍ മാപ്പുപറയും. ആ മകള്‍ക്ക് അതിഷ്ടപ്പെട്ടില്ലെങ്കില്‍ മാപ്പ് എന്നു തന്നെ പറയും. മൂന്ന് പെണ്‍മക്കളുള്ള തനിക്ക പൊതുമണ്ഡലത്തില്‍ മറിച്ച് പെരുമാറാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

വഴിമുടക്കി നിന്ന് ചോദ്യം ചോദിച്ചപ്പോഴാണ് വശത്തേക്ക് മാറിപ്പോകാനാണ് ശ്രമിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. മാധ്യമപ്രവര്‍ത്തകരെ പല തവണ ഫോണില്‍ വിളിച്ച് മാപ്പ് പറയാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഇനി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിതെന്നും തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.