മാലിന്യം വലിച്ചെറിയുന്നപോലെ കുട്ടിയെ മറവുചെയ്തു'; അസ്ഫാക് ആലത്തിന് വധശിക്ഷ വേണമെന്നാവർത്തിച്ച് പ്രോസിക്യൂഷൻ

മാലിന്യം വലിച്ചെറിയുന്നപോലെ കുട്ടിയെ മറവുചെയ്തു'; അസ്ഫാക് ആലത്തിന് വധശിക്ഷ വേണമെന്നാവർത്തിച്ച് പ്രോസിക്യൂഷൻ


കൊച്ചി: ആലുവയിൽ 5 വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനു വധശിക്ഷ വേണം എന്ന് ആവർത്തിച്ചു പ്രോസിക്യൂഷൻ. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവ്വമാണ്. ബലാത്സംഗം ചെയ്തശേഷം മാലിന്യകൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. പിന്നീട് മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തു. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ പീഡിപ്പിച്ച പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസീക്യൂഷൻ വാദിച്ചു.

അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറയക്കാന്‍ ശ്രമിച്ചത്. തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നത്. ഇതിനുശേഷം ഓരോ അമ്മമാരും ഭീതിയിലാണ്. പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. വീട്ടില്‍ അടച്ചിട്ടു വളരുന്ന കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് 28 വയസാണെങ്കിലും അത് വധശിക്ഷ നല്‍കുന്നതിന് തടസമല്ല. 2018ലാണ് ഇയാള്‍ക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതി പരമാവധ ശിക്ഷ അര്‍ഹിക്കുന്നുവെന്നും ആസൂത്രിതമായ ക്രൂര കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

താൻ കുറ്റം ചെയ്തിട്ടില്ല എന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രതിക്ക് എതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ്‌ ശിക്ഷ വിധിക്ക് ഉള്ള വാദം. കേസില്‍ പ്രതിയുടെ ശിക്ഷാ വിധിയിലുള്ള വാദമാണ് ഇന്ന് രാവിലെ എറണാകുളം പോക്സോ കോടതിയില്‍ ആരംഭിച്ചത്. കേസില്‍ പ്രതി കുറ്റക്കാരാനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഉച്ചവരെ പ്രോസിക്യൂഷന്‍റെ വാദമാണ് നടന്നത്. തുടര്‍ന്ന് പ്രതിഭാഗത്തിന്‍റെ വാദവും ആരംഭിച്ചു. പ്രതിയുടെ മാനസിക പരിശോധന റിപ്പോർട്ട്‌ കോടതി അംഗീകരിക്കരുത് എന്ന് പ്രതിഭാഗം വാദിച്ചു. മനസാന്തരപെടാൻ ഉള്ള സാധ്യത ഇല്ലെന്ന് റിപ്പോർട്ട്‌ അംഗീകരിക്കരുതെന്നും സര്‍ക്കാര്‍ തന്നെയാണ് പരിശോധന നടത്തിയതെന്നും സ്വതന്ത്ര ഏജൻസി മാനസിക നില പരിശോധിച്ച് റിപ്പോർട്ട്‌ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. 28 വയസാണ് പ്രതിയുടെ പ്രായമെന്നും ഇത് ഭാവിയില്‍ഡ മാനസിക പരിവര്‍ത്തനത്തിനുള്ള സാധ്യതയായി കോടതി പരിഗണിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.