ആര് അനുവാദം നൽകിയില്ലെങ്കിലും കോഴിക്കോട്ട് പലസ്തീന്‍ റാലി നടത്തും ,സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്

ആര് അനുവാദം നൽകിയില്ലെങ്കിലും കോഴിക്കോട്ട് പലസ്തീന്‍ റാലി നടത്തും ,സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്; കോണ്‍ഗ്രസ്സ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയുടെ വേദിക്ക് അനുമതി നിഷേധിച്ച് ജില്ല ഭരണകൂടം. നവകേരള സദസിന്‍റെ പേരിലാണ് അനുമതി നിഷേധിച്ചത്. കോണ്‍ഗ്രസ്സ് റാലി ഈമാസം 23 നാണ് കടപ്പുറത്ത് നടത്താനിരുന്നത്. ഇതേ വേദിയിലാണ് നവംമ്പര്‍ 25 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് പരിപാടിക്ക് ജില്ല ഭരണകൂടം വേദിക്കുള്ള അനുമതി നിഷേധിച്ചത്.ആര് അനുവാദം നൽകിയില്ലെങ്കിലും റാലി നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു.റാലിയുമായി മുന്നോട്ട് പോകും. പിന്നോട്ട് ഇല്ല. അര ലക്ഷം പേർ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണം. ഒരു ദിവസത്തെ ഇടവേളയുണ്ട് എന്നിട്ടും കലക്ടർ നവകേരള സദസിന്‍റെ പേരിൽ അനുമതി നിഷേധിച്ചു.കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ പലസ്തീൻ വിഷയത്തിൽ സിപിഎമ്മിന് ആത്മാർത്ഥതയില്ലെന്ന് വ്യക്തമായി. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണം.തൊട്ടടുത്ത് സ്റ്റേജ് കെട്ടാനുള്ള അനുവാദം പോലും നൽകിയില്ല.കോഴിക്കോട് കടപ്പുറത്ത് തന്നെ വേദിയിൽ പരിപാടി നടത്തും.കലക്ടർ പോസിറ്റീവ് ആയാണ് ഇന്ന് വരെ പ്രതികരിച്ചത് പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി.നേരത്തെ പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല.സി പി എമ്മിന്‍റെ ഇരട്ടത്താപ്പ് ഇതോടെ വെളിവായി.ശശി.തരൂരും റാലിയിൽ പങ്കെടുക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി