സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

കേരളവർമ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്‌ക്കും വ്യാപിക്കുകയായിരുന്നു. പൊലീസുമായുള്ള സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചിനു നേരെ രണ്ട് തവണയാണ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഘർഷത്തിൽ കെഎസ്‍യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റിട്ടുണ്ട്. തടയാൻ ശ്രമിച്ച പ്രവർത്തകന്റെ തലപൊട്ടി.

ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെ 6 പ്രവർത്തകർ അറസ്റ്റിലായി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആഹ്വാനം ചെയ്തു.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ സംഘടന ഘടകങ്ങളോട് ആവശ്യപ്പെട്ടു.