പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി? നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി, ഹർജിക്കാരന് 25,000 പിഴ

പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി? നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി, ഹർജിക്കാരന് 25,000 പിഴ
 വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയ‍ര്‍ത്തിയാണ് ഹൈക്കോടതി ഹ‍ര്‍ജി തളളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമ‍ര്‍പ്പിച്ചതെന്ന് ചോദിച്ച കോടതി ഹർജിക്കാരന് 25,000 പിഴയും ചുമത്തി. ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവെക്കാവൂ, മാ‍ർഗരേഖ പാലിക്കാതെയാണ് വെടിവെക്കാൻ ഉത്തരവിട്ടത് എന്നെല്ലാമായിരുന്നു ഹർ‍ജിക്കാരൻ ഉന്നയിച്ചത്.





കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി വാകേരിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നത്. പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ പലയിടത്തായാണ് കണ്ടെത്തിയത്. ഈ ദാരുണ സംഭവത്തിന്റെ ഭീതിയിലാണ് ഇപ്പോഴും പ്രദേശ വാസികൾ