സ്വത്ത് തട്ടി, പത്മകുമാർ ചവിട്ടിവീഴ്ത്തി, പട്ടിയെ കൊണ്ട് കടിപ്പിക്കുമെന്ന് പറഞ്ഞു': അനിതകുമാരിയുടെ അമ്മ

സ്വത്ത് തട്ടി, പത്മകുമാർ ചവിട്ടിവീഴ്ത്തി, പട്ടിയെ കൊണ്ട് കടിപ്പിക്കുമെന്ന് പറഞ്ഞു': അനിതകുമാരിയുടെ അമ്മ


കൊല്ലം: ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ  പ്രതി അനിത കുമാരി സ്വന്തം മാതാപിതാക്കളുടേയും സ്വത്ത് തട്ടിയെടുത്തു. സ്വത്ത് തിരികെ ചോദിച്ചപ്പോൾ  പത്മകുമാർ ചവിട്ടി വീഴ്ത്തിയെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചെന്നും അനിതയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

"ആറ് മാസത്തേക്ക് താ, ലോണെടുക്കാനാ, ആറ് മാസം കഴിയുമ്പോള്‍ തിരികെയെടുത്തു തരാം. അങ്ങനെ ഏഴ് സെന്‍റ് എഴുതിക്കൊടുത്തതാ. ആറ് മാസമല്ല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനക്കമില്ല. പ്രമാണം തിരിച്ചുവേണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഇങ്ങോട്ട് വന്ന് എന്നെ ചവിട്ടി. മോളും കൊച്ചുമോളുമെല്ലാം എന്നെ ആക്ഷേപം പറഞ്ഞു. പട്ടിയെ അഴിച്ചുവിടുമെന്ന് പറഞ്ഞു"- അനിത കുമാരിയുടെ അമ്മ പറഞ്ഞു. 

പതിനെട്ടാം വയസിൽ പത്മകുമാറിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ് അനിതകുമാരി. വിവാഹത്തോട് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും  മകളെ കയ്യൊഴിഞ്ഞില്ല മാതാപിതാക്കൾ. കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ അച്ഛൻ മരിച്ചപ്പോൾ പോലും അനിത കുമാരി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും 65 വയസുള്ള അമ്മ പറയുന്നു- "പാരിപ്പള്ളിയില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. മെഡിക്കലില്‍ നിന്നാണ് മരിച്ച് ഇവിടെ കൊണ്ടുവന്നത്. പോയതും വന്നതുമെല്ലാം മകനാണ്. മകള്‍ വന്നതുമില്ല കണ്ടതുമില്ല. മരിച്ചിട്ടും വന്നില്ല"

ചെറുപ്പത്തില്‍ മകള്‍ക്ക് നല്ല സ്വഭാവമായിരുന്നെന്നും പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. ടിപ്പർ ഡ്രൈവറായ മകൻ നൽകുന്ന ആഹാരവും മരുന്നുമായി പെരുമ്പുഴയ്ക്കടുത്തുള്ള  കൊച്ചു വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഈ അമ്മ.