![](https://static-ai.asianetnews.com/images/01hfdsbd6bp0byj3d1vtc9mh5m/mixcollage-17-nov-2023-10-11-am-349.jpg)
കോഴിക്കോട്: കോഴിക്കോട് മുക്കത്തിന് സമീപം പെട്രോൾ പമ്പില്‍ ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി സിനിമാ സ്റ്റൈല്‍ മോഡല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ പിടിയില്‍. വയനാട് കാവുമന്ദം സ്വദേശി അൻസാറാണ് പിടിയിലായത്. കേസില്‍ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മുക്കത്തിനടുത്ത് മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിൽ ഈ മാസം 17-ന് പുലർച്ചെയായിരുന്നു കവര്‍ച്ച നടന്നത്. മുളുക് പൊടി എറിഞ്ഞും ജീവനക്കാരന്റെ മുഖത്ത് മുണ്ട് കൊണ്ട് മൂടിയുമായിരുന്നു മോഷണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് മലപ്പുറം സ്വദേശികള്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാറാണ് ഇന്ന് വൈകീട്ട് അറസ്റ്റിലായത്. മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അൻസാർ അവിടെ ഒരു വീട്ടിൽ രോഗിയെ പരിചരിക്കാൻ കെയർ ടേക്കറായി ജോലിക്ക് നിൽക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെയാണ് താമരശ്ശേരി വെച്ച് പിടിയിലാവുന്നത്.
മുക്കത്തെ മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ കാറുമായി കോഴിക്കോട് ഭാഗത്തേക്ക് പോയി അന്ന് തന്നെ ബൈപാസ്സിൽ മറ്റൊരു പമ്പിൽ കവർച്ചക്കായി കയറിയെങ്കിലും അതേസമയം പമ്പിലേക്ക് വന്ന പൊലീസ് കൺട്രോൾ റൂം ജീപ്പ് കണ്ട് ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പിറ്റേദിവസം മലപ്പുറം കുന്നുമ്മൽ ഉള്ള ജ്വല്ലറിയിലും കളവ് നടത്താൻ പദ്ധതിയിട്ടെങ്കിലും മുക്കത്തെ പമ്പിലെ ക്യാമെറയിൽ മുഖം കുടുങ്ങി എന്ന സംശയത്താൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മലപ്പുറം ജില്ലയിൽ നിന്നും വാടകയ്ക്കെടുത്ത കാറാണ് പ്രതികൾ ഉപയോഗിച്ചത്. തമിഴ്നാട് റെജിസ്ട്രേഷനിലുള്ള കാറുകളുടെ നമ്പർ പ്ലേറ്റ് അഴിച്ചെടുത്തു വാടക കാറിന് ഘടിപ്പിച്ചാണ് കളവിന് ഉപയോഗിച്ചത്.