ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ

ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ


ലഖ്നോ: യു.പിയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ബസിൽ ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിൽ നിന്നും ജയ്പൂരിലേക്ക് യാത്രതിരിച്ച ബസില്‍ വെച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. ഡിസംബർ ഒമ്പതാം തീയതിക്കും 10ാം തീയതിക്കും ഇടയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു.

ബസിന്റെ കാബിനിൽ ഇരുന്നാണ് പെൺകുട്ടി സഞ്ചരിച്ചിരുന്നത്. ആരിഫ്, ലളിത് എന്നിവരാണ് ബലാത്സംഗത്തിന് പിന്നിലെന്നും ഇതിൽ ആരിഫിനെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. ഇയാളിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. ലളിതിനായുള്ള തെര​ച്ചിൽ തുടരുകയാണെന്ന് കനോറ്റ പോലീസ് സ്റ്റേഷൻ എസ്.എച്ച്..ഒ ഭഗ്‍വാൻ സഹായ് മീണ പറഞ്ഞു.

ബസിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പെൺകുട്ടി കാബിനിൽ ഇരുന്നാണ് യാത്ര ചെയ്തത്. യാത്രക്കിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് ബസ് നിർത്തിച്ച യാത്രക്കാരാണ് പ്രതികളിൽ ഒരാളെ പിടികൂടിയതെന്നും പോലീസ് വ്യക്തമാക്കി.