തലവേദനക്ക് ഇൻഞ്ചക്ഷൻ എടുത്തതിന് പിന്നാലെ എഴു വയസ്സുകാരന്റെ കാല് തളർ​ന്നു: താലൂക്ക് ആശുപത്രിക്കെതിരെ കേസ്

തലവേദനക്ക് ഇൻഞ്ചക്ഷൻ എടുത്തതിന് പിന്നാലെ എഴു വയസ്സുകാരന്റെ കാല് തളർ​ന്നു: താലൂക്ക് ആശുപത്രിക്കെതിരെ കേസ്



ചാവക്കാട്: തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​ന്നെന്ന് പരാതി. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലാണ് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ തളർന്നത്. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ​ഗസാലി. സംഭവത്തിൽ രക്ഷിതാക്കൾ നൽകിയ പരാതിയിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഡിസംബർ ഒന്നിനാണ് സംഭവം. മുഹമ്മദ് ഗസാലി തലവേദനയെ തുടർന്ന് മാതാവ് ഹിബയുമൊത്താണ് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി.

കൈയിൽ വീർപ്പുണ്ടാകുകയും വേദന അനുഭവപ്പെടുകയും ചെയ്തതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന്​ പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് അദ്ദേഹം തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു. പിന്നീട് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെച്ചു. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു.

എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തപ്പോൾ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് കാര്യം പറഞ്ഞു. കൈയിൽ വീർപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നൽകിയ ഡോക്ടർ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു.

മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അഭിപ്രായപ്പെട്ടതായും പറയുന്നു. സ്കൂളിലെ ഓട്ടമത്സര വിജയിയായ മുഹമ്മദ് ഗസാലി ഉപജില്ല കായികമേളയിൽ സ്കൂളിനെ പ്രതിനിധാനംചെയ്തിരുന്നു. കാൽപാദം അനക്കാൻ കഴിയാത്ത കുട്ടിക്ക് ഇപ്പോൾ നടക്കാൻ സാധിക്കില്ല. കാലിൽ കഠിനവേദനയുമുണ്ട്. അതിനാൽ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്.

രക്ഷിതാക്കൾ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ, കലക്ടർ എന്നിവർക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു.