അവധി കഴിഞ്ഞ് സ്കൂളിലെത്തിയ 7 വയസുകാരിക്ക് വയറുവേദന, സ്പ്രേ അടിച്ച്, ടേപ്പ് ഒട്ടിച്ച് പീഡനം; പ്രതി 'എട്ടര മണി'


അവധി കഴിഞ്ഞ് സ്കൂളിലെത്തിയ 7 വയസുകാരിക്ക് വയറുവേദന, സ്പ്രേ അടിച്ച്, ടേപ്പ് ഒട്ടിച്ച് പീഡനം; പ്രതി 'എട്ടര മണി'


വണ്ടൻമേട്: ഇടുക്കി വണ്ടൻമേട് മാലിയിൽ  ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ  പൊലീസ് അറസ്റ്റു ചെയ്തു. മാലി സ്വദേശി എട്ടര മണി എന്നറിയപ്പെടുന്ന 52 വയസുകാരനായ കെ മണിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ക്രിസ്മസ് അവധി ദിവസങ്ങളിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.  മാലി സ്വദേശിയായ മണി കുട്ടിയെ ബലമായി തൻറെ വീട്ടിലെത്തിച്ച് പല ദിവസങ്ങളിലായി മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് പരാതി. 

ക്രിസ്മസ് അവധിക്ക് ശേഷം സ്ക്കൂളിലെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദന കൂടിയതോടെ കുട്ടി കാര്യങ്ങൾ കൂട്ടുകാരിയെ അറിച്ചു. കൂട്ടുകാരി വിവരം അധ്യാപികയെ അറിയിച്ചു. തുടർന്ന് അധ്യാപിക മാതാപിതാക്കളേയും വിവരം അറിയിക്കുകയും വണ്ടൻമേട് പോലീസ്  സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പിന്നാലെ പോക്സോ വകുപ്പുള്‍പ്പടെ ചുമത്തി പൊലീസ് മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡന സമയത്ത് പ്രതി തന്‍റെ മുഖത്ത് എന്തോ സ്പ്രേ അടിച്ചതായും ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ ടേപ്പ് ഒട്ടിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മണി മുൻപ് മൂന്ന് മോഷണ കേസുകളിലും അബ്കകാരി കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. മണിയെ വേദ്യ പരിശോധനക്ക് ശേഷം നെടുംകണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അതേസമയം വയനാട് വൈത്തിരിക്കടുത്ത പൊഴുതനയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെയും പൊലീസ് പിടികൂടി. പൊഴുതന അച്ചൂര്‍ സ്വദേശി രാജശേഖരന്‍ (58) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി. രാജശേഖരന്‍ ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഇരയും കുടുംബവും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.