കണ്ണൂരിൽ ആപ്പ് വഴി എടുത്ത ലോൺ തുക തിരിച്ചടച്ചിട്ടും ഭീഷണിയെന്ന് യുവാവിന്റെ പരാതി

കണ്ണൂരിൽ ആപ്പ് വഴി എടുത്ത ലോൺ തുക തിരിച്ചടച്ചിട്ടും ഭീഷണിയെന്ന്  യുവാവിന്റെ പരാതി

ആപ്പ് വഴി ലോൺ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന പരാതി കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു.

അനധികൃത ലോൺ ആപ്പിലൂടെ ലോൺ എടുത്ത് മുഴുവൻ തുകയും തിരിച്ചടച്ചശേഷവും  സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീലമായി മോർഫ് ചെയ്ത ഫോട്ടോ പ്രചരിക്കുമെന്നും  ബന്ധുക്കൾക്കും സുഹൃത്തുക്കൾകും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ട് വീണ്ടും പണം അടക്കാൻ യുവാവിനോട്
ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് യുവാവ്
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകിയത്.

ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. നടപടിക്രമങ്ങൾ  ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വൻതുക തിരിച്ചടച്ചാലും നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും  സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലോൺ ആപ്പുകൾ വഴി വായ്പ എടുക്കാതിരിക്കുക.

ഇതുപോലുള്ള സന്ദർഭങ്ങളിൽ, നിങ്ങൾക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിൽ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ വിവരമറിയിക്കുക.
അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.