യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍


യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍


അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികള്‍ പിടിയില്‍. ആനന്ദ ഭവനത്തില്‍ നന്ദു ശിവാനന്ദനെ (27) ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് തോട്ടപ്പള്ളി 'ശിവകൃപ'യില്‍ ജഗത് സൂര്യന്‍ (22), തോട്ടപ്പള്ളി ശാന്തി ഭവനത്തില്‍ സജിന്‍ (27), സഹോദരന്‍ സജിത്ത് (21), തോട്ടപ്പള്ളി വൈപ്പില്‍ പുതുവല്‍ വീട്ടില്‍ അര്‍ജുന്‍ (21), ഇന്ദ്രജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. 

ഒന്നാം പ്രതി ജഗത് സൂര്യന്‍ ഹെല്‍മറ്റ് കൊണ്ട് തലയില്‍ അടിച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ മാവേലിക്കര, ചെട്ടികുളങ്ങര ഭാഗങ്ങളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ജഗത് സൂര്യന്റെ വീട്ടില്‍ നിന്നു ഹെല്‍മറ്റ് കണ്ടെടുത്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഞായറാഴ്ച രാത്രി തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്കു സമീപമാണ് സംഭവം. കൊല്ലപ്പെട്ട നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാം പ്രതി സജിനുമായി ഞായറാഴ്ച സന്ധ്യയ്ക്ക് ഒറ്റപ്പനയിലെ ക്ഷേത്രത്തിലെ പകല്‍പൂരത്തിനിടയില്‍ അടിപിടി ഉണ്ടായി. ഇതിനു ശേഷം ഇരുകൂട്ടരും പിരിഞ്ഞു. തുടര്‍ന്ന് രാത്രി സജിത്തും നന്ദുവും സുഹൃത്തുക്കളും തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം നില്‍ക്കുമ്പോള്‍ പ്രതികള്‍ സജിത്തിനെ തടഞ്ഞു നിര്‍ത്തി പിന്നില്‍ നിന്ന് ഹെല്‍മറ്റ് കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. ഇതേ സമയം നന്ദു തടസം പിടിക്കാന്‍ ശ്രമിച്ചതിന്റെ വിരോധത്തില്‍ നന്ദുവിന്റെ തലയ്ക്ക് ഹെല്‍മറ്റ് കൊണ്ട് തുടര്‍ച്ചയായി അടിച്ചു. അടി കൊണ്ട് താഴെ വീണ നന്ദുവിനെ പ്രതികള്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടി. ബോധരഹിതനായി കിടന്ന നന്ദുവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ തിങ്കളാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.