1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനു 6 വയസ്സ് ആക്കണമെന്ന് കേന്ദ്രം വീണ്ടും നിർദേശം നൽകിയിരുന്നുവെങ്കിലും കേന്ദ്ര നിർദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. മുൻ വർഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു.

അതേസമയം, എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നിന് മൂല്യനിർണയം തുടങ്ങും. മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളം ഉറപ്പാക്കണം, ഹയർ സെക്കൻ്ററി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുൻനിശ്ചയിച്ച പ്രകാരം നടപ്പാക്കും. അധ്യാപകർക്ക് സർവീസ് ബ്രേക്ക് വരില്ല. ഹയർസെക്കൻഡറി മോഡൽ പരീക്ഷ ചോദ്യ പേപ്പർ ചോർന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.