നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം; ജാമ്യം റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം; ജാമ്യം റദ്ദാക്കില്ല




കൊച്ചി : മലയാളം സിനിമാ നടിയെ ഓടുന്ന കാറിൽ പട്ടാപ്പകൽ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം നിലനിൽക്കും. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും കേസിൽ ഹൈക്കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമം നടത്താൻ സർക്കാർ ഹർജിയിൽ ആരോപിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയെ സർക്കാർ സമീപിച്ചത്.

എന്നാൽ, നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കൈവശമിരിക്കെ ചോർന്ന കേസിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്‌ക്ക് കൈമാറാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളിയായിരുന്നു അന്ന് നടിക്ക് അനുകൂലമായി കോടതി നടപടി ഉണ്ടായത്.