കേളകം: വിവാഹത്തിനായി എത്താമെന്ന് പറഞ്ഞ വരനെകാണാത്തതിനെ തുടർന്ന് വധുവും ബന്ധുക്കളും കേളകം പോലീസിന്റെ സഹായം തേടി. തലശ്ശേരി പൊന്നിയം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് ഇന്നലെ കേളകം പോലീസ് സ്റ്റേഷനിൽ സഹായ അഭ്യർത്ഥനയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 10ന് ചോനാട് അമ്പലത്തിൽ വച്ച് വിവാഹം കഴിക്കാം എന്നാണ് വരൻ യുവതിയെയും, ബന്ധുക്കളെയും അറിയിച്ചിരുന്നത്. ഇതിനെ തുടർന്ന് യുവതിയും ബന്ധുക്കളും രാവിലെ അമ്പലത്തിൽ എത്തിയെങ്കിലും  പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെത്തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ബന്ധപ്പെടാൻ സാധിക്കാത്തതിന്റെ തുടർന്നാണ്  യുവതിയും ബന്ധുക്കളും യുവാവിന്റെ സ്വദേശം എന്ന് യുവതിയെ ധരിപ്പിച്ചിരുന്ന കേളകത്ത് എത്തിയത്.

തുടർന്ന്, യുവാവിന്റെ ഫോട്ടോ പോലീസിൽ കൈമാറുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് തൊണ്ടിയിൽ പാറയെപ്പട്ടണം സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സമയത്ത് യുവതിയെ ഫോണിൽ ബന്ധപ്പെട്ട് യുവാവ് തനിക്ക് നാലുമണിക്ക് എത്താൻ സാധിക്കു എന്നും പിതാവിനെ സുഖമില്ലാത്തതിനാൽ അടിയന്തരമായി ആശുപത്രിയിൽ പോകേണ്ടിവന്നു എന്നും യുവതിയെ ധരിപ്പിച്ചു. പോലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ വരനായ ജോബിഷ് വിവാഹിതനാണെന്നും ബാംഗ്ലൂരിലാണ് താമസമെന്നും കണ്ടെത്തി. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവതിയും ബന്ധുക്കളും കോടതി മുഖേന  പരാതിപ്പെടാൻ ഒരുങ്ങുകയാണ്.