ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ചെയ്തു

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ചെയ്തു



തൃശൂര്‍: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ ചെയ്തു. ഹൈറിച്ചിന്റെ തൃശൂര്‍ വല്ലച്ചിറയിലുള്ള ഓഫീസാണ് സീല്‍ ചെയ്തത്. സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി.

ബഡ്സ് ആക്ട് നിയപ്രകാരം സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്യാനായിരുന്നു കളക്ടറുടെ ഉത്തരവ്. ഉത്തരവ് പ്രകാരം ചേര്‍പ്പ് പൊലീസാണ് നടപടികള്‍ സ്വീകരിച്ചത്. ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.

ഏകദേശം 1,63,000 ആളുകളില്‍നിന്ന് 10,000 രൂപ വീതം വാങ്ങി 1630 കോടിയോളം രൂപ ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യയും ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്താല്‍ വലിയ തുകകള്‍ നല്‍കാമെന്ന് പറഞ്ഞ് മണി ചെയിന്‍ തട്ടിപ്പ്, കുഴല്‍ പണം തട്ടിപ്പ്, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് തുടങ്ങിയ നിരവധി നിയമവിരുദ്ധ ഇടപാടുകളാണ് നടത്തിയെന്നാണ് പരാതി.