മട്ടന്നൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന

മട്ടന്നൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന



പഴശ്ശി-സാഗര്‍ ജലവൈദ്യുത പദ്ധതിക്ക് 10 കോടി,
കാഞ്ഞിരോട് കൈത്തറി ഗ്രാമത്തിന് 2.33 കോടി

സംസ്ഥാന ബജറ്റില്‍ മട്ടന്നൂര്‍ മണ്ഡലത്തിന് 38 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി. ജില്ലയിലാകെയുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമാവുന്ന പഴശ്ശി ജലസേചന പദ്ധതിക്കും പഴശ്ശി സാഗര്‍ ജല വൈദ്യുത പദ്ധതിക്കും ഉള്‍പ്പെടെ സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് 2024-25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അനുമതി ലഭിച്ചതെന്ന് കെ കെ ശൈലജ എംഎല്‍എ പറഞ്ഞു.
കെഎസ്ഇബി നേരിട്ട് നടത്തുന്ന മിനി ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കുയിലൂരിലെ 33 കെവി സബ്‌സ്റ്റേഷനില്‍ എത്തിച്ചാണ് വിതരണം ചെയ്യുക. 25.16 മില്യണ്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതാണ് പദ്ധതി. 2024 ല്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.


മട്ടന്നൂര്‍ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി നാലുകോടി രൂപ അനുവദിച്ചു. കെട്ടിടം പൂര്‍ത്തിയാവുന്നതോടെ മണ്ഡലത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഇതിനെ മാറ്റാനാകും. ആയിത്തര-ഗോശാല റോഡ് മെക്കാഡം പ്രവൃത്തിക്കായി നാലു കോടി രൂപ വകയിരുത്തി.
പരമ്പരാഗത വ്യവസായ മേഖലയില്‍ മട്ടന്നൂരിനെ അടയാളപ്പെടുത്താന്‍ പോകുന്ന പദ്ധതിയാണ് കൂടാളി പഞ്ചായത്തിലെ കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതി. പദ്ധതിക്കായി 2.33 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി നേരത്തെ 50 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു.

മണ്ഡലത്തിന്റെ മലയോര മേഖലയായ കോളയാട് ടൗണ്‍ നവീകരണത്തിന് രണ്ടു കോടി രൂപ അനുവദിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി 1 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെയാകെ കാര്‍ഷിക മേഖലയ്ക്ക് സഹായകമാവുന്ന പഴശ്ശി ജലസേചന പദ്ധതിയുടെ മെയിന്‍ കനാലിലൂടെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജലവിതരണം വിജയകരമായി പൂര്‍ത്തീകരിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി 15 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

തില്ലങ്കേരിയില്‍ അന്താരാഷ്ട്ര യോഗാ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ 2 കോടി അനുവദിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ സമര്‍പ്പിക്കുന്നതിന് ബജറ്റില്‍ നിര്‍ദേശമുണ്ട്. മട്ടന്നൂര്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സിന്റെ ഭൂമിയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ നടന്നുവരികയാണ് ഇത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് പദ്ധതിയുടെയും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്.