ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു; തിരികെ വാങ്ങാൻ പൊലീസുകാരനെ കടിച്ച് യുവാവ്

ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു; തിരികെ വാങ്ങാൻ പൊലീസുകാരനെ കടിച്ച് യുവാവ്


ബംഗളുരു: ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. പിടിവലിക്കൊടുവിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലാണ് സംഭവം. സയ്യദ് റാഫി എന്ന 28 വയസുകാരനാണ് അറസ്റ്റിലായത്.

പൊലീസുകാരും യുവാവും തമ്മിലുള്ള പിടിവലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിൽസൺ ഗാർഡൻ ടെൻത് ക്രോസിലൂടെ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചിരുന്ന യുവാവിനെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. സ്കൂട്ടർ നിർത്തിയതും ഒരു പൊലീസ് കോൺസ്റ്റബിൾ സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ സിദ്ധരാമേശ്വര യുവാവ് നടത്തിയ നിയമലംഘനം ക്യാമറയിൽ പകര്‍ത്താൻ ആരംഭിച്ചു.

ഈ സമയം യുവാവ് പൊലീസുകാരെ ചോദ്യം ചെയ്യുന്നതും അവരോട് തട്ടിക്കയറുന്നചും വീഡിയോ ക്ലിപ്പിൽ കാണാം. പൊലീസുകാരൻ പിടിച്ചെടുത്ത വണ്ടിയുടെ താക്കോൽ തിരികെ വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കോൺസ്റ്റബിളിന്റെ കൈയിൽ കടിക്കുന്നത്. ആശുപത്രിയിൽ പോകാനായി തിടുക്കത്തിൽ ഇറങ്ങിയതാണെന്നും ഹെൽമറ്റ് ധരിക്കാൻ മറന്നുപോയെന്നും യുവാവ് പറയുന്നത് വീഡിയോ ക്ലിപ്പിൽ കേൾക്കാം. പൊലീസുകാരൻ ചിത്രീകരിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായാലും തനിക്ക് ഒന്നുമില്ലെന്നും ഇയാൾ പറയുന്നു. ഇതിനിടെ താക്കോൽ പിടിച്ചുവാങ്ങിയ ഇയാള്‍ വാഹനം എടുക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ ഇടയ്ക്ക് വീഡിയോ ചിത്രീകരിക്കുന്ന ഹെഡ് കോൺസ്റ്റബിന്റെ ഫോൺ യുവാവ് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും എന്തിനാണ് വീഡിയോ എടുക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. ഫോൺ തട്ടിയെടുത്ത് ഓടാൻ ശ്രമിച്ച ഇയാളെ അപ്പോൾ തന്നെ ഉദ്യോഗസ്ഥർ പിടിച്ചുവെച്ചു. പൊലീസുകാരനെ ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥനെ ശാരീരികമായി ഉപദ്രവിച്ചതിന് ഉൾപ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.