പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇന്ന് വയനാട്ടിലെത്തും: ഒരുക്കങ്ങൾ പൂർത്തിയാക്കി മലബാർ ഭദ്രാസനവും ജില്ലാ ഭരണകൂടവും

പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇന്ന് വയനാട്ടിലെത്തും: ഒരുക്കങ്ങൾ പൂർത്തിയാക്കി മലബാർ ഭദ്രാസനവും ജില്ലാ ഭരണകൂടവും
സുൽത്താൻ ബത്തേരി : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ 123-ാമത് പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് മൂന്നിന് മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന പരിശുദ്ധ ബാവയെ ഭദ്രാസന മെത്രാപ്പോലീത്തയും, ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് 4 മണിയ്ക്ക് ഭദ്രാസന ആസ്ഥാനമായ മീനങ്ങാടി അരമന ചാപ്പലിൽ വിപുലമായ സ്വീകരണം നൽകും.

അതിനുശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയിൽനിന്ന് ബാവ വിശ്വാസികളെ അഭിസംബോധന ചെയ്യും. തുടർന്ന് ജില്ലയിലെ പ്രമുഖരോടൊപ്പമുള്ള അത്താഴവിരുന്നിൽ സംബന്ധിക്കും. വെള്ളിയാഴ്ച മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ് കത്തീഡ്രലിൽ രാവിലെ ഏഴര മണിക്ക് പ്രഭാത പ്രാർഥനയും, തുടർന്ന് എട്ടര മണിക്ക് വിശുദ്ധ കുർബ്ബാനയും അർപ്പിച്ച് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭദ്രാസന ഭാരവാഹികൾ അറിയിച്ചു. ഇരുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഭാരത സന്ദർശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത്. മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലിത്ത, അഭിവന്ദ്യ മോർ ഔഗേൻ അൽഖൂറി മെത്രാപ്പോലിത്ത തുടങ്ങിയവരും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്.

യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും, വിശ്വാസികളും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക പ്രമുഖരും ചടങ്ങുകളിൽ സംബന്ധിക്കും. രണ്ടിന് ഉച്ചയോടെ ബാവ ഹെലികോപ്റ്റർ മാർഗം വഴി കോഴിക്കോട്ടേക്ക് തിരിക്കും.