ഒമാനിൽ ഒഴുക്കിൽപെട്ട് മരിച്ച മലയാളി യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് സെയിൽസ് ജീവനക്കാരൻ, മൃതദേഹം ആശുപത്രിയിൽ


ഒമാനിൽ ഒഴുക്കിൽപെട്ട് മരിച്ച മലയാളി യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് സെയിൽസ് ജീവനക്കാരൻ, മൃതദേഹം ആശുപത്രിയിൽ


മസ്കറ്റ്: ഒമാനിൽ കനത്തമഴയിൽ ഒഴുക്കിൽപെട്ട് മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശിയായ അബ്ദുൽ വാഹിദ് എന്ന യുവാവാണ് മഴവെള്ളപ്പാച്ചിലിൽ മരിച്ചത്. ഒമാനിലെ ശർഖിയ ഗവർണറേറ്റിലെ  ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഇസ്മെയിൽ എന്ന സ്ഥലത്ത് ഉള്ള വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു  ആലപ്പുഴ സ്വദേശി അബ്ദുൽ വാഹിദ്. വാഹിദിൻ്റെ മൃതശരീരം ഇബ്ര ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

മസ്‌കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്‌സ്  കമ്പനിയുടെ  മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്‌സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ  അകപ്പെട്ടത്. പരിക്കുകളോട് കൂടി വെള്ളപ്പാച്ചിലിൽ  നിന്നും രക്ഷപ്പെട്ട മിനിവാൻ ഓടിച്ചിരുന്ന ഒമാനി ഡ്രൈവറെ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹിദിന്റെ മൃതദേഹം ഇപ്പോൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. 

അതേസമയം, ഒമാനിൽ കനത്ത മഴ അൽപ്പം ശമിച്ചിട്ടുണ്ട്. കനത്തമഴയിൽ അഞ്ചു മരണമാണ് സ്ഥിരീകരിച്ചത്. അതിനിടയിലാണ് ഒഴുക്കിൽപെട്ട് മലയാളി മരിച്ചതായും പുറത്ത് വരുന്നത്. ഒമാനിലെ ഇസ്‌കിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക്  മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇസ്‌കിയിലെ വാഡിയിലേക്ക് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ സിഡിഎഎ റെസ്ക്യൂ ടീം കണ്ടെത്തി. കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. കനത്തമഴയിൽ അഞ്ച് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.