കേരളത്തിലെ 12 സീറ്റുകളിലേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;കണ്ണൂരിൽ സി രഘുനാഥ്

കേരളത്തിലെ 12 സീറ്റുകളിലേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;കണ്ണൂരിൽ സി രഘുനാഥ്



ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസര്‍കോട്- എം.എല്‍ അശ്വനി, കണ്ണൂര്‍ – സി രഘുനാഥ്, വടകര-പ്രഫുല്‍ കൃഷ്ണ, കോഴിക്കോട്- എം.ടി രമേശ്, എറണാകുളം- അബ്ദുള്‍ സലാം, പാലക്കാട് സി കൃഷ്ണകുമാര്‍, ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍, തൃശൂര്‍- സുരേഷ് ഗോപി, പത്തനംതിട്ട അനില്‍ ആന്റണി, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങല്‍ വി മുരളീധരന്‍, പൊന്നാനി നിവേദിത സുബ്രഹ്മണ്യന്‍ എന്നിവര്‍ മത്സരിക്കും.


16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ തന്നെ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ മത്സരിക്കും. കിരണ്‍ റിജ്ജു അരുണാചല്‍ വെസ്റ്റില്‍ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗര്‍ഹ് സീറ്റില്‍ മത്സരിക്കും.

കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തര്‍പ്രദേശ് 51, പശ്ചിമ ബംഗാള്‍ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാന്‍ 15, , തെലങ്കാന 9, അസം 11, ജാര്‍ഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡല്‍ഹി 5, ജമ്മു കശ്മീര്‍ 2, ഉത്തരാഖണ്ഡ് 3, അരുണാചല്‍ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആന്‍ഡമാന്‍ നിക്കോബാര്‍ 1, ദമാന്‍ ദിയു 1 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

50 വയസ്സിന് താഴെയുള്ള 47 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. 28 വനിതകള്‍, 27 പട്ടികജാതി, 18 പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 57 ഒബിസി സ്ഥാനാര്‍ത്ഥികളും ആദ്യപട്ടികയില്‍ ഉണ്ട്.