വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗീക സ്റ്റേ

വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗീക സ്റ്റേ


കൊച്ചി : ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. വന്ധ്യംകരണം നടത്തുമ്പോൾ നായകൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നം അടക്കം ചൂണ്ടിക്കാട്ടി നായ പ്രേമികളും ഉടമകളും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. കേന്ദ്രസർക്കാറിന്റെ ഉത്തരവ് നേരത്തെ കർണാടക, കൽക്കട്ട ഹൈക്കോടതികളും ഭാഗികമായി സ്റ്റേ ചെയ്തിട്ടുണ്ട്.

അതേ സമയം  നായകളുടെ വിൽപ്പനയ്ക്കും  ഇറക്കുമതിയ്ക്കുമുള്ള നിരോധനം തുടരും. മാർച്ച് 12 നാണ് അപകടകാരികളെന്നു വിലയിരുത്തി ഇരുപത്തി മൂന്നിനം  വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും അതോടൊപ്പം പ്രജനനവും നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. പിറ്റ്ബുള്‍,ടെറിയര്‍, റോട്ട് വീലർ അടക്കമുള്ളവയ്ക്ക് ആണ് നിരോധനം.ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.