പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന്അവസാനിക്കും ; നിശബ്ദ പ്രചാരണവും കര്‍ശന നിയന്ത്രണത്തില്‍


പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന്അവസാനിക്കും  ; നിശബ്ദ പ്രചാരണവും കര്‍ശന നിയന്ത്രണത്തില്‍


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്നു വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടെടുപ്പ് 26 നു രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

നിശബ്ദ പ്രചാരണംമാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ്‌പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ടവോട്ടെടുപ്പ് പൂര്‍ത്തിയായി അര മണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ്‌പോളുകള്‍ക്ക് നിരോധനമുള്ളത്.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, ദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശനനടപടിയെടുക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈഡേയായി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പോലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാത്തരം വാഹനങ്ങളും പരിശോധിക്കും. മണ്ഡലത്തിനു പുറത്തുനിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നതുവരെ തുടരും.